Monday, April 4, 2011

അധിനിവേശത്തിനെതിരെ ഉറുമി



അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ഉറുമി. 1498ൽ വാസ്കോ ഡ ഗാമ നടത്തുന്ന അധിനിവേശവും ആധുനിക കാലത്ത് FDI എന്നപേരിൽ വിദേശക്കുത്തകകൾ നടത്തുന്ന അധിനിവേശവുമാണ് കോർത്തിണക്കി വായിക്കാൻ ശ്രമിക്കുന്നത്. ചരിത്രവും വർത്തമാനവും മിത്തും രാഷ്ട്രീയവും എല്ലാം കടന്നു വരുന്ന, ഒരുപാട് സാധ്യതകളുള്ള ഒരു പ്രമേയം. ആ പ്രമേയത്തേ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിരിന്നു എങ്കിൽ Brilliant എന്ന് നിസംശയം വിളിക്കാമായിരുന്ന സിനിമ.

ആ പൂർണ്ണത നേടാൻ കഴിഞ്ഞില്ല എന്നിടത്താണ് ഈ സിനിമയുടെ പരാജയം. പ്രധാനപ്രശ്നം ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയും സംഭാഷണവും തന്നെ. 500 കൊല്ലം മുൻപുള്ള കഥപറയുമ്പോൾ 1000 കൊല്ലത്തിന്റെ അകലം പ്രേക്ഷകനുമായി keep ചെയ്താണ് ഈ സിനിമ സംവേദിക്കുന്നത്. അങ്ങനെ Brilliant ആവാൻ തുടങ്ങിയ യാത്ര തുടക്കത്തിൽ തന്നെ തീർത്തും ശരാശരിയിലെത്തിക്കുന്നതിൽ ശങ്കർ രാമകൃഷ്ണൻ വഹിച്ച പങ്ക് പൊറുക്കാനാവാത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയും നന്നേ ശുഷ്കം.

അവിടെനിന്നും അതിനെ ഏതാണ്ട് ഒരു നല്ല നിലവാരത്തിൽ എത്തിക്കാൻ സംവിധായകനും, അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്.  കലാസംവിധാനവും എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും പാട്ടുകളും നിലവാരം പുലർത്തിയപ്പോൾ, പാട്ടുകൾ പലപ്പോഴും ചിത്രത്തോട് ചേർന്നുപോകുന്നില്ല എന്നു പറയാം.

പതിവ് സന്തോഷ് ശിവൻ ചിത്രങ്ങൾ പോലെ ദൃശ്യങ്ങളുടെ ഭംഗി അതിനുള്ളതിലും കൂടുതുലായി പ്രേക്ഷകരിലെത്തിച്ച ഛായഗ്രാഹകർ(സന്തോഷ് ശിവനും അഞ്ജലി ശുക്ലയും) തന്നെയാണ് ഇവിടെയും സ്കോർ ചെയ്തിരിക്കുന്നത്.  സന്തോഷ് ശിവന്റെ ക്യാമറയിലൂടെ പുറത്തുവരുമ്പോൾ ചെളിക്കുവരെ എന്തഴക്!!

വിടവുകൾ കാണിക്കാൻ മാത്രമായി എന്തിനായിരിന്നു വിദ്യാബാലൻ!!

ചുരുക്കത്തിൽ ഇപ്പോൾ ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം എന്ന വിശേഷണത്തിലൊതുങ്ങും സന്തോഷ് ശിവന്റെ ഉറുമി. ഈ സാങ്കേതികത്തികവ് തിരക്കഥയിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആശിച്ചുപോകുന്നു. പക്ഷെ ഇതിലെ സാങ്കേതികമികവ് തീർച്ചയായും ഒരു തീയറ്റർക്കാഴ്ച ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തീയറ്ററിൽ നിന്നു തന്നെ കാണുക.

Sunday, January 9, 2011

പതിവു നിയമങ്ങള്‍ ലംഘിക്കുന്ന ട്രാഫിക്ക്


പതിവ് ഫോര്‍മുലകള്‍ കണ്ട് മനം മടുത്തിരിക്കുന്ന, സുബ്രമണ്യപുരവും മറ്റും കണ്ട് തമിഴനോട് അസൂയപ്പെടുന്ന മലയാളസിനിമാപ്രേമികള്‍ക്കുള്ള സമ്മാനമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രം. ഇതുവരെയുള്ള രചനകളിലൂടെ തന്നെ ഇവിടെ തങ്ങളുടേതായ ഇടം നേടിയെടുത്തിട്ടുള്ള ബോബി-സഞ്ജയ് എന്നീ തിരക്കഥാകൃത്തുകള്‍ സ്വന്തം ഗ്രാഫ് മുകളിലേക്ക് വരയ്ക്കുമ്പോള്‍ 2011ലെ മികച്ച സിനിമകളുടെ ലിസ്റ്റിലേക്കുള്ള ആദ്യ എന്‍ട്രി ജനുവരി ആദ്യവാരം തന്നെ നമുക്ക് ലഭിക്കുന്നു.

ഒരു ദിവസം...ഒരു സംഭവം...അതുമായി യാദൃശ്ഛികതയുടെ ചരടില്‍ കോര്‍ത്തു ബന്ധപ്പെടുത്തിയ അതുവരെ പരസ്പരം അപരിചിതരായിരുന്ന ഏതാനും വ്യക്തികള്‍...അവരുടെ ജീവിതത്തിലെ ചില വഴിത്തിരിവുകള്‍...നഷ്ടങ്ങള്‍...പ്രത്യാശകള്‍...നേട്ടങ്ങള്‍...തിരിച്ചറിവുകള്‍...പ്രതികാരം...ഇങ്ങനെകുറേ ലേബലുകള്‍ ചേര്‍ത്തു വെച്ച ഒരു പുതിയ അനുഭവമാണ് ഈ ചിത്രം. ആഖ്യാനത്തില്‍ ഒരു നേര്‍ രേഖ സ്വീ‍കരിക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്. സസ്പെന്‍സ് എന്നത് അവസാനം പൊട്ടിക്കുന്ന ഒരു ബോംബ് ആണെന്നുള്ള പൊതുധാരണയ്ക്കു വിരുദ്ധമായി ഇടയ്ക്കുള്ള സസ്പെന്‍സും, അല്ലെങ്കില്‍ സസ്പെസുകളും, ഊഹിക്കാവുന്ന പരവസാനവും ഉള്ള ഈ ചിത്രത്തെ ഒരു ത്രില്ലര്‍-റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്നതാണ്.

താരജാഡകളും വാചകകസ്രത്തുകളുമില്ല. ബുദ്ധിയും സമയവും എടുത്തെഴുതിയ മികച്ച ഒരു തിരക്കഥ തന്നെയാണ് ഇതിന്റെ നട്ടെല്ല്. സംവിധാനം തുടങ്ങി അഭിനേതാക്കളുടെ പ്രകടനം വരെ വളരെ നാച്ചുറലായി അതിന് പിന്തുണ നല്‍കുമ്പോള്‍ നല്ല സിനിമ പിറക്കാതിരിക്കുക എന്നത് അസംഭവ്യമല്ലേ!!

കാണിയുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊതുവെ വാചാലമാവാറുള്ള മലയാള സിനിമയില്‍ നിന്ന് വ്യത്യസ്ഥമാവുമ്പോഴും ചിലയിടത്ത് അതിന്റെ ശേഷിപ്പ് കാണുമ്പോള്‍ അല്പം നിരാശ തോന്നി എന്നത് യാഥാര്‍ഥ്യം. ചിലയിടങ്ങളില്‍ മികച്ച നിലവാരത്തിലേക്കുയരുന്ന പശ്ചാത്തലസംഗീതവും മറ്റു ചിലയിടങ്ങളില്‍ പാളി എന്നതും ഒരു കുറവായി പറയാം. അതുപോലെ തന്നെ ചിലയിടങ്ങളില്‍ രംഗത്തിന്റെ വേഗത വാക്കുകളില്‍ മാത്രവുമ്പോള്‍ ശ്രീനിവാസന്റെ കാസ്റ്റിങ്ങിലും ഒരു സംശയം തോന്നും. പക്ഷെ ഈ കുറവുകളൊന്നും ഒരു വളരെ നല്ല സിനിമയെന്ന് ഇതിനെ വിളിക്കുന്നതിനു തടസമാവുന്നില്ല എന്നതാണ് സത്യം.

മലയാളിയുടെ ത്രില്ലര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയത് ഒരു പക്ഷെ 2008ല്‍ പുറത്തിറങ്ങിയ രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍ ആയിരിക്കാം. ഈ ചിത്രം അവിടെ നിന്നും ഏതാനും ചുവടുകള്‍ കൂടി മുന്നോട്ട് പോകുമ്പോള്‍, മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു.

ബാക്കി കണ്ട് അനുഭവിക്കൂ...

Verdict: Very Good