Friday, December 17, 2010

IFFK 2010: സിനിമാക്കാഴ്ചകള്‍


അങ്ങനെ കേരളത്തിന്റെ പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തിരശീല വീഴുകയായി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമപ്രേമികളും സിനിമ പ്രവര്‍ത്തകരും അനന്തപുരിയിലേക്ക് തീര്‍ത്ഥാടനം നടത്തിയ 8 ദിനങ്ങള്‍, 83 രാജ്യങ്ങളില്‍ നിന്നും 207 ചിത്രങ്ങള്‍. തോളില്‍ സഞ്ചിയും കഴുത്തില്‍ ഡെലിഗേറ്റ് പാസുമായി സിനിമയ്ക്കു പിറകേ സിനിമയ്ക്കായി ഓടിയ ഓട്ടവും കണ്ടു തീര്‍ത്ത സിനിമകള്‍ പകര്‍ന്നു തന്ന ദൃശ്യാനുഭവവും എല്ലാം എല്ലാം ഇനി ഓര്‍മ്മകള്‍.

കണ്ട സിനിമകള്‍ 20 എണ്ണം...

മത്സര വിഭാഗം
-----------------
മത്സരവിഭാഗത്തില്‍ ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്ക മേഖലകളില്‍ നിന്നുള്ള 14 ചിത്രങ്ങളായിരിന്നു പ്രദര്‍ശിപ്പിച്ചത്. അതില്‍ കാണാന്‍ കഴിഞ്ഞത് 4 എണ്ണം മാത്രം (മത്സര വിഭാഗത്തിലുണ്ടായിരുന്ന 2 മലയാള ചിത്രങ്ങളും ജാപ്പനീസ് വൈഫ് എന്ന ബംഗാളി ചിത്രവും മുന്‍പ് കണ്ടിരിന്നു. അത് കൂടി കൂട്ടിയാല്‍ 7 മത്സരചിത്രങ്ങള്‍ കണ്ടു എന്നു പറയാം)

ബെല്‍മ ബസ്  സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ സെഫീര്‍ കൂട്ടത്തില്‍ മികച്ചു നിന്നു. ഫ്രെയിമുകളുടെ സൌന്ദര്യവും, ദൃശ്യങ്ങളുടെ ബുദ്ധിപരമായ കോര്‍ത്തിണക്കലും, സംഭാഷണത്തിലെ മിതത്വവും കൊണ്ട് നല്ലൊരു സിനിമ അനുഭവം പകര്‍ന്നു തരുന്ന സെഫീര്‍ തന്നെയാണ് മേളയിലെ എന്റെ ഇഷ്ട ചിത്രം. റേറ്റിങ്ങ്: വളരെ നല്ലത്

തിരുവനന്തപുരം മേളയിലെ പതിവ് പലായന ചിത്രങ്ങളുടെ ശ്രേണിയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് പോട്രെയിറ്റ് ഇന്‍ ഏ സീ ഓഫ് ലൈസ് എന്ന കൊളംബിയന്‍ ചിത്രം. ലാറ്റിന്‍ ചിത്രങ്ങളുടെ സ്ഥിരം രീതികള്‍ പിന്തുടരുന്ന ക്യാമറാ കാഴ്ചകളാണ് ഈ ചിത്രത്തിലുള്ളത്. കൊളംബിയിലെ ആഭ്യന്തര കലാപം പശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ അന്നാട്ടിലെ ഭൂപ്രകൃതിയുടെ സൌന്ദര്യം കാണുവാന്‍ സാധിക്കും. റേറ്റിങ്ങ്: ശരാശരിക്കു മുകളില്‍

ഇറാനിയന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പും 2009 ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളും നടക്കുന്ന സമയത്ത് അവിടെയുള്ള സാധാരണക്കാരുടെ പച്ചയായ ജീവിതത്തിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് വാക്കിങ്ങ് ഓണ്‍ ദി റെയില്‍ എന്ന ചിത്രം. റേറ്റിങ്ങ്: ശരാശരി

ടുണീഷ്യന്‍ ചിത്രമായ ബറീഡ് സീക്രട്ട് ആണ് മത്സര വിഭാഗത്തിലെ മറ്റൊരു നല്ല ചിത്രം. സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്ന ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും കഥയാണിത്. അതില്‍ സ്വതന്ത്രയാവാന്‍ കൊതിയ്ക്കുന്ന പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രം. റേറ്റിങ്ങ്: നല്ലത്

മത്സരേതര വിഭാഗം
----------------------

മത്സരേതര വിഭാഗത്തില്‍ കണ്ട നല്ല ചിത്രങ്ങള്‍

1) ബ്യൂട്ടിഫുള്‍ (അലെക്സാണ്ട്രോ ഇനാരിട്ടോ/മെക്സിക്കോ)
കാനില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ജാവിയര്‍ ബേര്‍ഡത്തിന്റെ പ്രകടനവും ആഖ്യാന രീതിയും കൊണ്ട് നല്ലതെന്നു പറയാവുന്ന ചിത്രം

2) മാര്‍ത്ത (മെക്സിക്കോ)
ശരാ‍ശരിയ്ക്ക് താഴെയെങ്കിലും കണ്ടിരിക്കാവുന്ന ചിത്രം

3) സരാട്ടന്‍ ‍(കിര്‍ഗിസ്ഥാന്‍)
ആക്ഷേപഹാസ്യവും ഗ്രാമീണ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരവുംകൊണ്ട് ശ്രദ്ധേയമായ ചിത്രം. ശരാശരിക്കു മുകളില്‍‍.

4) സൈലന്റ് സോള്‍ (റഷ്യ)
ശരാശരിയ്ക്ക് മുകളില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രം.

5) ലൈറ്റ് തീഫ് (കിര്‍ഗിസ്ഥാന്‍)
ശരാശരിക്കു താഴെയാണിതിന് സ്ഥാനം. എന്നാലും ഒന്ന് കാണുന്നതില്‍ തെറ്റില്ല.

6) ഡോട്ടര്‍ ഇന്‍ ലോ (കസക്കിസ്ഥാന്‍)
ചില രോദനങ്ങളും അലര്‍ച്ചയും ഒഴിവാക്കിയാല്‍ ഒരു നിശബ്ദചിത്രം. സിനിമയ്ക്ക് പ്രേക്ഷകനോട് സംവേദിക്കാന്‍ ഭാഷയോ സംഭാഷണമോ ആവശ്യമില്ലെന്ന് തെളിയിക്കുന്ന ഒരു ദൃശ്യ ചിത്രം. ഒരു നല്ല ചിത്രം.

7) ലണ്ടന്‍ റിവര്‍ (ഫ്രാന്‍സ്/ഇംഗ്ലണ്ട്)
ലണ്ടന്‍ സ്ഫോടനത്തിനു ശേഷം കാണാതായ മക്കളെ അന്വേഷിച്ച് ലണ്ടനിലെത്തിയ ഒരു ഇംഗ്ലീഷ് വനിതയുടെയും, ഒരു ആഫ്രിക്കക്കാരന്റെയും കഥ പറയുന്ന ചിത്രത്തില്‍. വര്‍ഗ്ഗീയതയും മനുഷ്യത്വവും തീവ്രവാദവും വംശവും എല്ലാം പ്രതിപാദിക്കുന്നുണ്ട്. മികച്ച കാസ്റ്റിങ്ങ് കൊണ്ടും സോതുകി കയാട്ടെയുടെ ദൈന്യം നിറഞ്ഞ മുഖം മനസ്സില്‍ തങ്ങി നില്‍ക്കുന്നതു കൊണ്ടും നല്ലതെന്ന് നിസംശയം പറയാവുന്ന ചിത്രമാണ് ലണ്ടന്‍ റിവര്‍.

8) സ്ടെയിഞ്ച് കെയ്സ് ഓഫ് അഞ്ചേലിക്ക (പോര്‍ച്ചുഗല്‍)
ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ സംവിധായകനായ മാനുവേല്‍ ഓലിവ്യേറ സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണ ഏറ്റവും വെറുപ്പിച്ച സിനിമ. കൂടുതല്‍ പറയാന്‍ ഒന്നും മനസിലായില്ല.

9) സെര്‍ട്ടിഫൈഡ് കോപ്പി (ഫ്രാന്‍സ്)
അബ്ബാസ് കിയരോസ്റ്റമി സംവിധാനം ചെയ്ത ഈ ചിത്രം സംഭാഷണങ്ങളുടെ അതിപ്രസരമാണെങ്കിലും മികച്ച സംഭാഷണങ്ങള്‍ നിറഞ്ഞ ഒരു സിനിമയാണ്. ശരാശരിയില്‍ നിര്‍ത്താം.

10) അഡോപ്റ്റഡ് സണ്‍ (കിര്‍ഗിസ്ഥാന്‍)
നിറങ്ങളുടെയും ബ്ലാക്ക് ആന്റ് വൈറ്റിന്റെയും ഒരു സന്നിവേശം. ശരാശരിക്ക് മുകളില്‍

11) ലിറ്റില്‍ റോസ് (പോളണ്ട്)
1968ലെ പോളണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഒരു രാഷ്ട്രീയ/ത്രികോണ പ്രണയ ചിത്രം. ശരാശരി.

12) ഡോസണ്‍ ഐലന്റ് 10 (ചിലി)
ചിലിയില്‍ അല്ലെന്റയുടെ ഭരണകൂടത്തിലുണ്ടായിരുന്നവരെ പട്ടാള ഭരണകൂടം തടവില്‍ വെച്ചിരുന്ന ഡോസണ്‍ ദ്വീപിലെ കോണ്‍സെണ്ട്രേഷന്‍ ക്യാമ്പിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഡൊകു-ഫിക്ഷന്‍. ശരാശരിക്കു മുകളില്‍

13) ലൈറ്റ് ഇന്‍ ഡാര്‍ക്ക്നെസ്: റിട്ടേണ്‍ ഓഫ് ഏ റെഡ് ലൈറ്റ് ബാന്റിറ്റ് (ബ്രസീല്‍)
അരാജകത്വം നിറഞ്ഞ ഒരു രാഷ്ട്രീയ ചിത്രം.

14) ഐ ആം കലാം (ഇന്ത്യ)
കലാമിന്റെ പ്രസംഗം കേട്ട് പ്രചോദനമുള്‍ക്കൊണ്ട ഒരു ബാലന്റെ കഥ. അവസാന ഭാഗങ്ങളിലെ അസ്വാഭാവികത മൂലം ശരാശരി മാത്രമായി കണക്കാക്കാവുന്ന ചിത്രം.

15) അങ്കിള്‍ ബൂണ്മി ഹൂ ക്യാന്‍ റീക്കോള്‍ ഹിസ് പാസ്റ്റ് ലൈഫ് (തായ് ലണ്ട്)
2010 കാനില്‍ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം രണ്ടാമതൊരു കാഴ്ച ആവശ്യപ്പെടുന്നുണ്ട്.

16) ജോയ് (ഹോളണ്ട്)
ജനിച്ചപ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട ജോയ് എന്ന പെണ്‍കുട്ടിയുടെ യൌവനവും അമ്മയേ തേടിയുള്ള യാത്രയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ചിത്രം.

നല്ലതെന്ന് പറയാവുന്ന ചിത്രങ്ങള്‍  ഇത്തവണ നന്നേ കുറവായിരുന്നു എന്ന പൊതുഭാഷ്യം എനിക്കും ശരിവെയ്ക്കാന്‍ തോന്നുന്നു. കണ്ടതില്‍ മിക്കസിനിമകളും ശരാശരിക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഒരു കാഴ്ചയാണ് ഇത്തവണ ഉണ്ടായിരുന്നത്. കൂടുതല്‍ മികച്ച സിനിമകള്‍ അടുത്ത തവണ ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നു. സിനിമാപ്രേമികള്‍ക്ക് 2011ലെ മേളയിലേക്കുള്ള കൌണ്ട് ഡൌണ്‍ നാളെ മുതല്‍ തുടങ്ങാം.

Monday, December 6, 2010

IFFK 2010ന്റെ കൈയൊപ്പ്

കേരളത്തിലെ സിനിമപ്രേമികള്‍ എന്നും ആകാംശയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം പടിവാതിലിലില്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍, ഇന്നലെ പുറത്തിറക്കിയ ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം യൂടൂബില്‍ പ്രത്യക്ഷപ്പെട്ടു.



ജലം, ഭൂമി, വായു എന്നീ മൂന്നു ഘടകങ്ങളില്‍ സിനിമയുടെ ഭൂതം വര്‍ത്തമാനം ഭാവി എന്നിവ ആലേഖനം ചെയ്ത് അവയെല്ലാം ഓര്‍ക്കാനും വിലയിരുത്താനുമുള്ള വേദിയാണ് എന്ന ആശയമാണ് ഈ ഫിലിം മുന്നോട്ട് വെയ്ക്കുന്നത്.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള ടൂണ്‍സ് അനിമേഷന്‍ എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.

സംവിധാനം: സൂരജ് എം.കെ
അനിമേഷന്‍ വികസിപ്പിച്ചത്: മഹേഷ് വെട്ടിയാര്‍
സംഗീതം: ടോണി വിത്സണ്‍
നിര്‍മ്മാണം: സിബിന്‍ ബാബു


കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച കൂവല്‍ ഇത്തവണത്തെ കൈയൊപ്പിനു ലഭിക്കില്ല എന്നു വേണം കരുതാന്‍. എന്തായാലും എല്ലാം കാത്തിരിന്നു കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂടൂബ് സന്ദര്‍ശിക്കുക.

Sunday, September 19, 2010

ഫോര്‍ റിയല്‍ ഈസ് സോ റിയല്‍


സോന ജെയിന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമാണ് ഫോര്‍ റിയല്‍. കാമസൂത്രയിലൂടെ പ്രശസ്തയായ സരിത ചൌധരി, സമീര്‍ ധര്‍മ്മാധികാരി, സോയാ ഹസന്‍, ആദില്‍ ഹുസൈന്‍ എന്നിവരാണ് പ്രാധാനവേഷങ്ങളിലെത്തുന്നത്. ഇതിനോടകം തന്നെ അഞ്ചോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഈ ചിത്രം കഴിഞ്ഞ ദിവസമാണ് ഇവിടെ റിലീസ് ആയത്.

അച്ഛനമ്മമാരുടെ ഇടയിലുള്ള പ്രശ്നങ്ങള്‍ മൂലം ഒരു കൊച്ചുകുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങളും അതില്‍ നിന്ന് എങ്ങനെ കരകയറുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. തന്റെ സ്നേഹനിധിയായ യഥാര്‍ത്ഥ മാതാവ് തന്നെ വിട്ട് മറ്റേതോ ലോകത്തേക്ക് പോയി എന്നും ഇപ്പോള്‍ വീട്ടിലുള്ളത് അമ്മയുടെ രൂപത്തില്‍ ആ ലോകത്തു നിന്നെത്തിയ ഏതോ അന്യഗ്രഹജീവിയാണെന്നും വിശ്വസിക്കുകന്ന ആറുവയസുകാരിയായ ശ്രുതിയായി സോയ എത്തുന്നു. തന്റെ യഥാര്‍ത്ഥ അമ്മയേ തേടിയുള്ള സോയയുടെ യാത്രയാണ് ‘ഫോര്‍ റിയല്‍' . 

വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തിലൊള്ളു. എല്ലാ കഥാപാത്രങ്ങളും നല്ല രീതിയില്‍ മെനഞ്ഞെടുത്തതുമാണ്. ആവശ്യമില്ലാത്ത ഒരു കഥാപാത്രം പോലും ഇല്ലെന്നതും ശ്രദ്ധേയം. ഇതു തന്നെയാണ് ഈ സിനിമയുടെ ഏറ്റവും നല്ല പ്രത്യേകതയും. സോയയുടേയും, ശ്രുതിയുടെ സഹോദരനെ അവതരിപ്പിച്ച കുട്ടിയുടേയും അഭിനയം പ്രശംസാര്‍ഹമാണ്. മറ്റുള്ള അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്. കുട്ടികളെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതില്‍ സംവിധായിക കൈവരിച്ച നേട്ടവും ഓര്‍ക്കേണ്ടതാണ്. ശ്രുതിയുടെ സ്വപ്നവും യാഥാര്‍ത്യവും ഇടകലര്‍ത്തിയെടുത്ത ചിത്രത്തിന്റെ ആഖ്യാനം നന്നായിരിന്നു.

ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ കുടുംബത്തിന്റെ ഇംഗ്ലീഷ് സംഭാഷണത്തില്‍ തെറ്റില്ല. പക്ഷെ വേലക്കാരിയുമായുള്ള ഇംഗ്ലീഷ് സംസാരവും തിരിച്ചുള്ള വേലക്കാരിയുടെ ഡയലോഗുകളും തുടക്കത്തില്‍ അല്പം നാടകീയമായി തോന്നി. ഉസ്താദ് സക്കീര്‍ ഹുസൈന്‍ ഒരുക്കിയ ഗാനങ്ങള്‍ ചിത്രത്തിനോട് ചേര്‍ന്നു പോകുമ്പോഴും അത്ര മികവുള്ളതായി തോന്നിയില്ല.

ഒരു മികച്ച ചിത്രം എന്നു പറയാന്‍ കഴിയില്ലെങ്കിലും സോന ജെയിന്റെ ആദ്യ ചിത്രം കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ.

Sunday, August 29, 2010

അന്തര്‍ദ്വന്ദ് അഥവാ ആത്മസംഘര്‍ഷം


സുശീല്‍ രാജ്പാല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് അന്തര്‍ദ്വന്ദ്.  2008ല്‍ , സാമൂഹ്യപ്രശ്നം ചര്‍ച്ച ചെയ്യുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അമിതാഭ് വര്‍മ്മയാണ്. രാജ് സിങ്ങ് ചൌധരി, അഖിലേന്ദ്ര മിശ്ര, സ്വാതി സെന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചുവടുപിടിച്ചാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ പലയിടത്തും ഇപ്പോഴും പ്രചാരത്തിലുള്ള, യുവാക്കളെ തട്ടിക്കോണ്ടുപോയി നിര്‍ബ്ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന സംഭവങ്ങളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സ്ത്രീധനം കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നിരുന്നപ്പോള്‍ ചെയ്തു തുടങ്ങിയ ഈ ഇടപാട്, പിന്നീട് വലിയ പഠിപ്പും വിവരവും ഇല്ലാത്ത പെണ്മക്കള്‍ക്ക് നല്ല വരനെ ഒപ്പിച്ചു നല്‍കാനുള്ള ഒരു വഴിയായി തീര്‍ന്നു.

പ്രേമിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കാതെ വരുമ്പോള്‍ വീട് വിട്ടിറങ്ങുമ്പോഴാണ് രഘുവീറിന്റെ(രാജ് സിങ്ങ് ചൌധരി) പ്രശ്നങ്ങളും ആരംഭിക്കുന്നത്. സിവില്‍ സര്‍വ്വീസിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്ന രഘുവിനെ മഹേന്ദ്രബാബു(അഖിലേന്ദ്ര മിശ്ര) സ്വന്തം മകളായ ജാനകിയ്ക്ക് (സ്വാതി സെന്‍ ) വരനായി തട്ടിക്കോണ്ടു പോകുന്നതും, തുടര്‍ന്ന്‍ രഘുവിന്റെയും ജാനകിയുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

അഭിനേതാക്കള്‍ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലം മനസില്‍ പതിയുന്ന രീതിയില്‍ ഒപ്പിയെടുക്കാന്‍ മലായ് റോയിയുടെ ക്യാമറയ്ക്ക് സാധിച്ചിട്ടുണ്ട്. കൈകാര്യം ചെയ്ത വിഷയം അതിന്റെ പൂര്‍ണ്ണതയോടെയും സ്വാഭാവികതയോടെയും അഭ്രപാളികളിലെത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നതു തന്നെയാണ് ഏറ്റവും നല്ല കാര്യം. ഇത്തരം ഒരു കാര്യം പറഞ്ഞു വരുമ്പോള്‍ ഉണ്ടായേക്കാവുന്ന മെലോഡ്രാമകള്‍ ഒന്നും തന്നെ ഇല്ല എന്നതും, പക്വതയുള്ള കഥാപാത്രങ്ങളും ഈ ചിത്രത്തിനു മികവു നല്‍കുന്നു.

ചുരുക്കത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും തീര്‍ച്ചയായും ഒന്നു കാണാവുന്ന നല്ല ഒരു സിനിമയാണ് അന്തര്‍ദ്വന്ദ്.

Sunday, July 25, 2010

കുട്ടിസ്രാങ്ക് എന്ന പ്രഹേളിക



പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം നിര്‍വ്വഹിച്ച കുട്ടിസ്രാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചേര്‍സാണ്. സംവിധായകന്റെ കഥയ്ക്ക് തിരനാടകം രചിച്ചിരിക്കുന്നത് പി.എഫ്.മാത്യൂസ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി, സുരേഷ് കൃഷ്ണ, സായ് കുമാര്‍, സിദ്ദീഖ്, പത്മപ്രിയ, കാമലാനി മുഖര്‍ജ്ജി, മീനകുമാരി പെരേര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടിസ്രാങ്ക് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയാണ്. ചവിട്ടുനാടകത്തിന്റെ ചമയത്തില്‍ മരിച്ചുകിടക്കുന്ന കുട്ടിസ്രാങ്കിന്റെ മൃതദേഹം തിരിച്ചറിയാന്‍ വരുന്ന മൂന്നു സ്ത്രീകളുടെ മൊഴികളിലൂടെ കുട്ടിസ്രാങ്ക് എന്ന കഥാപാത്രത്തെ കാഴ്ചക്കാരനു സൃഷ്ടിച്ചു നല്‍കുകയാണ് ഈ സിനിമയിലൂടെ.

രേവമ്മയുടെ(പത്മപ്രിയ) കഥനത്തോടെയാണ് കുട്ടിസ്രാങ്കിന്റെ പുനര്‍സൃഷ്ടി തുടങ്ങുന്നത്. ക്രൂരനായ സ്വന്തം അച്ഛന്റെ ആജ്ഞാനുവര്‍ത്തിയും നിര്‍ദ്ദയനുമായ കശാപ്പുകാരന്റെ പ്രതിശ്ഛായയാണ് രേവമ്മയുടെ മനസ്സില്‍ സ്രാങ്കിനുള്ളത്. പിന്നീട് ആ അച്ഛനില്‍ നിന്നും തന്നെ രക്ഷിക്കുന്ന മോചകനും. പെമ്മേണയുടെ(കമാലിനി മുഖര്‍ജ്ജി) കണ്ണില്‍ ജേഷ്ഠന്റെ ചവിട്ടുനാടകത്തിലെ നായകനോടുള്ള ആരാധനയും പ്രണയവുമാണ്. എന്നാല്‍ കുട്ടിസ്രാങ്കിനു പെമ്മേണയുടെ പ്രണയത്തെ പാടെ അവഗണിക്കേണ്ടി വരുന്നു. ഊമയും നാടിന്റെ ശാപം എന്നു നാട്ടുകാര്‍ പറയുകയും ചെയ്യുന്ന കാളിക്ക്(മീന കുമാരി പെരേര) ഒരു ജീവിതം കൊടുത്തയാളാണ് കുട്ടിസ്രാങ്ക്. കൂടാതെ അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛനും. ഈ മൂന്നു കഥാപാത്രങ്ങളിലൂടെ പൂരിപ്പിക്കപ്പെടുന്ന ഒരു ചോദ്യമാണ് കുട്ടിസ്രാങ്ക്.

മൂന്നു കഥകള്‍ മൂന്നു വ്യത്യസ്ത ഭൂമികയിലാണ് നടക്കുന്നത്. ഈ വ്യത്യസ്ഥത സ്രാങ്കിന്റെ മൊഴിയിലും വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രേവമ്മയുടെ കഥ മലബാറിലും, പെമ്മേണയുടേത് കൊച്ചിയിലും, കാളിയുടേത് തിരുവിതാംകൂറിലും. ഒരുപാട് മികവുകളും ഒരുപിടി പോരായ്മകളും ചേര്‍ന്ന ഒരു കൂട്ടാണ് ഈ ചിത്രം.

രണ്ടാം ഉപാഖ്യാനത്തില്‍ കടന്നു വരുന്ന ചവിട്ടുനാടകത്തിന്റെ പശ്ചാത്തലം മികവ് പുലര്‍ത്തി. മമ്മൂട്ടി,സായ് കുമാര്‍ സിദ്ദീഖ്, കമാലിനി മുഖര്‍ജ്ജി, മീനാകുമാരി എന്നിവരുടെ പ്രകടനം മികച്ച നിലവാരത്തിലുള്ളതായിരിന്നു. എന്നാലും ഏറ്റവും മികച്ചതെന്നു തോന്നിയത് സുരേഷ് കൃഷ്ണയുടെ ലോനയാശാന്‍ തന്നെ(സ്വന്തം ശബ്ദം ഉപയോഗിക്കാതിരുന്നത് നന്നായി). ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ സംഗീതവും, മലയാളസിനിമയില്‍ ആദ്യമായി ക്യാമറ കൈകാര്യം ചെയ്ത വനിതയായ അഞ്ജലി ശുക്ളയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ഗാനങ്ങളില്‍ രമേശും രാജലക്ഷ്മിയും ചേര്‍ന്നാലപിച്ച “മാഗ ചന്ദിരാ..” മികച്ചുനിന്നു.

തിരക്കഥയിലെ പാളിച്ചകള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. കാളിയുടെ കഥയില്‍ കടന്നുവരുന്ന നോവലെഴുത്തുകാരിയുടെ സങ്കല്പങ്ങള്‍ കുറച്ചൊക്കെ നല്ലതെങ്കിലും, മൂന്നു സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വഭാവത്തിനും ആസ്വാദനത്തിനും ക്ഷതമേല്‍പ്പിക്കുന്നു എന്നൊരു കാര്യം മാത്രമേ അതു കൊണ്ട് നേടാനായൊള്ളു. ബാലിശമായ വിഷ്വല്‍ എഫക്റ്റുകളും ചിത്രത്തിനൊരു ബാധ്യതയാണ്. ഇത്തരം തെറ്റുകള്‍ തിരുത്തുന്നതില്‍ സംവിധായകനും സമയം ചെലവഴിച്ചതായി തോന്നിയില്ല. ആദ്യഭാഗത്തെ നാടകീയത അതിരുകടന്നതായും തോന്നി. മലയാളത്തിനു `പിറവി` തന്ന ഷാജി എന്‍ കരുണിനെ പോലെയുള്ള സംവിധായകരില്‍ നിന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍ ഒരു മികച്ച സൃഷ്ടിക്കുള്ള എല്ലാവിധ സാധ്യതകളുമുണ്ടായിരുന്നിട്ടും അതിലെത്തിപറ്റാതിരുന്ന ഒരു സംരഭമാണ് കുട്ടിസ്രാങ്ക്. എന്നാലും സമീപകാല മലയാളസിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ച്ചയായും ഒന്നു കാണാവുന്ന ചിത്രം തന്നെ.

Tuesday, July 20, 2010

പറന്നുയരാന്‍ ഉഡാന്‍



കാനില്‍ Un Certain Regard എന്ന മത്സരവിഭാഗത്തിലേക്ക് 2010ല്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഉഡാന്‍. സഞ്ജയ് സിംഗ്, അനുരാഗ് കശ്യപ്, റോണി സ്ക്രൂവാല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിക്രമാദിത്യ മൊട്വാനയാണ്. സംവിധായകനൊപ്പം അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

എഴുത്തുകാരനാവാന്‍ കൊതിക്കുന്ന രോഹന്‍ എന്ന പതിനേഴുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്കൂളില്‍ നിന്നു പുറത്താക്കുന്നതോടെ, നീണ്ട എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പിതാവിന്റെ അടുത്തേക്കു പോകേണ്ടി വരുന്ന രോഹന്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ അമ്മയുടെ മരണശേഷം പിതാവ് വീണ്ടും വിവാഹം കഴിച്ച വകയിലുള്ള തന്റെ അര്‍ദ്ധസഹോദരന്‍ അര്‍ജ്ജുനും പിന്നീട് അവന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു. കര്‍ക്കശക്കാരനായ അച്ഛന്റെ കീഴില്‍ അതിരാവിലെ കഠിന വ്യായാമം, ഉച്ചവരെ അദ്ദേഹത്തിന്റെ സ്റ്റീല്‍ ഫാക്ടറിയില്‍ ജോലി, അതു കഴിഞ്ഞാല്‍ എഞ്ചിനീയറിംഗ് പഠനം എന്ന രീതിയിലേക്ക് സ്വന്തം ജീവിതം ചിട്ടപ്പെടുത്താന്‍ അവന്‍ നിര്‍ബന്ധിതനാവുന്നു. പിന്നീട് ബന്ധങ്ങളുടെ കെട്ടുപൊട്ടിച്ച് സ്വയം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ഉയരങ്ങളിലേക്കുള്ള കുതിപ്പ് തുടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് വില നല്‍കാതെ സ്വന്തം മോഹങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അച്ഛനമ്മമാരുടെ നേരെയാണ് ഈ ചിത്രം വിരല്‍ചൂണ്ടുന്നത്. അതോടൊപ്പം സ്വന്തം മോഹങ്ങള്‍ സഫലമാക്കാന്‍ പ്രയത്നിക്കുന്ന ഒരു കുട്ടിയുടെ നിശ്ചയധാര്‍ഢ്യവും ഇതില്‍ കാണാന്‍ കഴിയും.

രോഹനായി രജത് ബര്‍മേചയും, അര്‍ജ്ജുനായി ആയന്‍ ബൊറാഡിയയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മറ്റുള്ളവരും അവരവരുടെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു നവാഗത സംവിധായനാണ് താന്‍ എന്നു തോന്നിക്കാത്ത വിധം നല്ല കൈയ്യടക്കം കാട്ടാന്‍ മൊട്വാനയ്ക്കും കഴിഞ്ഞിട്ടുണ്ട്. സാങ്കേതികതയുടെ അതിപ്രസരമൊന്നുമില്ലാതെ എല്ലാം പാകത്തിനു ചേര്‍ന്ന നല്ലൊരു ചലച്ചിത്ര അനുഭവമാണ് ഉഡാന്‍ .

എന്നാലും സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആള്‍ എങ്ങനെ എഞ്ചിനീയറിംഗ് കോളേജില്‍ എത്തിപ്പെടുന്നു എന്ന് ഇതുവരെ മനസിലായില്ല. ചിലപ്പോള്‍ ജംഷഡ്പൂരിലൊക്കെ അങ്ങനെയാവും!!!

My Rating: 3.5/5 (Very Good)

Thursday, July 15, 2010

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്?

കൊല്ലങ്ങളായി എല്ലാവരേയും കുഴക്കിയിരുന്ന ചോദ്യത്തിനുത്തരം കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുകയാണ് ഷെഫീല്‍ഫ് യൂണിവേര്‍സിറ്റിയിലേയും വാര്‍വിക്ക് യൂണിവേര്‍സിറ്റിയിലേയും ഒരു സംഘം. വാര്‍ത്ത ഇവിടെ.

അവര്‍ പറയുന്നതു പ്രകാരം ഗര്‍ഭിണിയായ കോഴിയുടെ അണ്ഡാശയത്തിലുണ്ടാവുന്ന OC-17 എന്ന പ്രോട്ടീന്‍ മൂലമാണ് മുട്ടത്തോട് ഉണ്ടാവുന്നത് എന്നാണ്. അതായത് ഈ പ്രോട്ടീന്‍ ആണ് കോഴിയുടെ ശരീരത്തിലുള്ള കാത്സ്യം കാര്‍ബണേറ്റിനെ കാത്സ്യം ക്രിസ്റ്റത്സ് ആക്കിമാറ്റുന്നതെന്ന്. അതുകൊണ്ട് കോഴിയാണ് ആദ്യം ഉണ്ടായത് എന്ന നിഗമനത്തിലാണ് സംഘം എത്തിച്ചേര്‍ന്നിരിക്കുന്നു. പക്ഷെ ഈ വിദഗ്ധസംഘം ആദ്യത്തെ കോഴി എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ഒന്നും തന്നെ വ്യക്തമായി പറഞ്ഞിട്ടില്ല. :)

വിശ്വാസികള്‍ പറയും ആ കോഴിയെ ദൈവം ഉണ്ടാക്കി എന്ന്. അപ്പൊ ചോദിക്കാം ഈ പറയുന്ന ദൈവത്തെ ആരുണ്ടാക്കി. അതിനുത്തരം മനുഷ്യന്‍ എന്നാണ് എന്റെ പക്ഷം.

ഇനി എന്റെ നിഗമനം :)


ഡാര്‍വിന്‍ സിദ്ധാന്തം വെച്ച് മറ്റേതെങ്കിലും ജീവിയില്‍ നിന്നും പരിണാ‍മം സംഭവിച്ചാവാം കോഴിയും ഉണ്ടായത്. ഉദാഹരണത്തിന് അത് ഒരു കൊക്ക് ആണെന്ന് നമുക്ക് വിചാരിക്കാം. ഒരു ദിവസം കൊക്ക് ഇട്ട മുട്ട വിരിഞ്ഞപ്പോള്‍ കോഴി ഉണ്ടായി എന്നും വിചാരിക്കുക. അപ്പൊ ഉത്തരം മുട്ട എന്ന് പറയാം.

പക്ഷെ ചോദ്യം കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്നല്ലേ ആവേണ്ടത്? അപ്പൊ ഉത്തരം കോഴി എന്നു പറയേണ്ടി വരും. കാരണം മുകളില്‍ പറഞ്ഞ മുട്ട, അതായത് കൊക്ക് ഇട്ട മുട്ട, അതിനെ നമുക്ക് കോഴിമുട്ട എന്നു വിളിക്കാന്‍ പറ്റില്ലല്ലോ. എങ്ങനെയുണ്ട് ഈ തിയറി!!!

ഇത്രയും പറഞ്ഞതില്‍ നിന്നും കൊക്കില്‍ നിന്നാണ് കോഴിയുണ്ടായതെന്ന് ഞാന്‍ പറഞ്ഞു എന്ന് ധരിക്കരുത്.

Thursday, May 13, 2010

സോഫ്റ്റ് ബട്ട് ഹാഡ്

വാക്കുകളില്‍ ആദ്യമായി അച്ചടി മഷി പുരണ്ടപ്പോള്‍. ഒരു സോഫ്റ്റ് ലോകം എന്ന പോസ്റ്റ് മെയ്‌ 13നു മാതൃഭൂമി നഗരം പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

Wednesday, May 12, 2010

ഒരു സോഫ്റ്റ് ലോകം

വ്യായാമം ചെയ്യാനുള്ള മടിയും ഭക്ഷണകാര്യത്തിലുള്ള ക്രമമില്ലായ്മയും കൊണ്ട് സോഫ്റ്റ്വയറന്മാര്‍ എന്ന ചെല്ലപ്പേര് സമ്പാദിക്കാന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ക്കായിട്ടുണ്ട്. അതിരാവിലെ എഴുന്നേറ്റ് ഓടാന്‍ പോകും എന്ന ദൃഡപ്രതിജ്ഞയോടെയാണ് മിക്കവരും ഓരോ രാത്രിയിലും ഉറങ്ങാന്‍ തുടങ്ങുന്നത്. പക്ഷെ മടി എന്നത് സ്വഭാവത്തിന്റെ ഭാഗമായി മാറിയിരിക്കുന്നതിനാല്‍ മിക്കപ്പോഴും പ്രതിജ്ഞകള്‍ വെള്ളത്തിലാവാറാണ് പതിവ്. പിന്നെ എഴുന്നേറ്റാല്‍ ഒരു ഓട്ടമാണ്. കുളിച്ച്, വേഷം കെട്ടി, സെന്റും പൂശി ബസിനോ(മിക്കവാറും കമ്പനി ബസ് അല്ലെങ്കില്‍ വോള്‍വോ), കാറിനോ, ബൈക്കിനോ നേരെ ഓഫീസിലേയ്ക്ക്.

ഓഫീസില്‍ പൊതുവെ രണ്ടുതരം ആള്‍ക്കാരേയാണ് കാണാന്‍ കഴിയുക. പണിയില്ലാത്തവര്‍ ‍(എല്ലാവര്‍ക്കും എപ്പോഴും പണിയുണ്ടാ‍വണമെന്നില്ലോ), നിന്നുതിരിയാന്‍ സമയമില്ലാത്തവണ്ണം പണിയുള്ളവര്‍ (എല്ലാവര്‍ക്കും എപ്പോഴും പണിയില്ലാതിരിക്കണമെന്നില്ലല്ലോ) . ഇതില്‍ ഭൂരിഭാഗവും ആദ്യം പറഞ്ഞ ഗണത്തില്‍ പെടുന്നു.


പണിയുള്ളവരെ സംബന്ധിച്ചിടത്തോളം ഓഫീസിലെത്തിയാല്‍ പിന്നെ എല്ലാം യാന്ത്രികമാണ്. ഭക്ഷണം കഴിച്ചാല്‍ കഴിച്ചു എന്നു പറയാം. വൈകിട്ട് വീട്ടിലേക്ക് പോയാല്‍ പോയി എന്നു പറയാം. മുഴുവന്‍ സമയവും മോണിറ്ററില്‍ നോക്കിയിരിന്നു പണി തന്നെ. അങ്ങനെയുള്ളവര്‍ക്ക് ഓഫീസ് ദിനങ്ങള്‍ ഭീകരതയുടെ മറ്റൊരു രൂപമാണ്. മീറ്റിങ്ങുകളും പണിയും കൊണ്ട് ജീവിതം തള്ളിനീക്കാം. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ഇവരെ സംബന്ധിച്ചിടത്തോളം ഒരു മിത്താണ്.


മിക്കവരും രാവിലെ ഓഫീസിലെത്തുമ്പോള്‍ തന്നെ മെയില്‍ ബോക്സ് തുറന്നു പിടിച്ചിരുന്ന് കുറച്ച് സമയം കളയും.ഓഫീസ് മെയിലില്‍ തുടങ്ങി ജീമെയില്‍ വഴി യാഹു മെസഞ്ചറിലേക്കും ജീടോക്കിലേക്കും. ചെയിന്‍ മെയിലുകളും ഫോര്‍വേഡുകളും ഇല്ലാത്ത ദിവസത്തെ പറ്റി ആലോചിക്കാന്‍ കൂടി പ്രയാസമാണ്. പണ്ടൊക്കെ കോളേജില്‍ പഠിച്ചിരിന്നപ്പോള്‍ കിട്ടുന്ന പല ഫോര്‍വേഡ് മെയിലും കണ്ട് ചിന്തിച്ചിട്ടുണ്ട് “ഇതൊക്കെ ആരുണ്ടാക്കുന്നു?” എന്ന്. അതൊക്കെ യാതൊന്നും ചെയ്യാനില്ലാതെയിരിക്കുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീര്‍മാരുടെ ചാതുര്യമാണെന്ന് ഇപ്പോള്‍ മനസ്സിലായി. മെയില്‍ എല്ലാം ആസ്വദിച്ചശേഷം സിസ്റ്റം ലോക്ക് ചെയ്ത് ചുറ്റുമിരിയ്ക്കുന്നവരെയും കൂട്ടി ചായ കുടിയ്ക്കാന്‍ ഒരു ജാഥയാണ്. അര്‍ഹിക്കുന്നവര്‍ക്കുള്ള മറുപടികള്‍ ചായക്ക് ശേഷം.അതു കഴിഞ്ഞും എന്തെങ്കിലും ചെയ്യേണ്ടേ? പ്രോജക്റ്റിനെ പറ്റിയുള്ള ആവലാതികളും കമ്പനിയുടെ “തെറ്റായ” നടപടികളുമാവും മിക്കപ്പോഴും ചര്‍ച്ചാവിഷയം. പിന്നെ എന്തെങ്കിലും പണിയുണ്ടെങ്കില്‍ അത് എങ്ങനെ വല്ലവന്റെയും തലയില്‍ ചാര്‍ത്തും എന്നും മറ്റുമുള്ള ചര്‍ച്ചകള്‍ . പരദൂഷണവും ആവശ്യത്തിനുണ്ടാവും. പണിയുള്ള വിഭാഗം അപ്പോഴും തല ചൂടാക്കി പരിസരബോധം പോലുമില്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ അങ്ങനെ ഇരിപ്പുണ്ടാവും.


ചായയ്ക്ക് ശേഷം ആടിത്തൂങ്ങി തിരിച്ച് സീറ്റിലെത്തിയാല്‍ പിന്നെ ചെയ്യാനുള്ള പണി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാന്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഒപ്പം മള്‍ട്ടിറ്റാബുള്ള ബ്രൌസറില്‍ അഭിരുചിയ്ക്കനുസരിച്ച് പത്രങ്ങള്‍ മുതല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ (ഇപ്പോള്‍ ചില കമ്പനികളില്‍ ഇത്തരം വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ) വരെ തുറന്നുവെച്ചിട്ടുണ്ടാവും. എല്ലാ സൈറ്റുകളിലൂടെയും കയറിയിറങ്ങി പൊതുവിജ്ഞാനം കൂട്ടുകയാണ് ലക്ഷ്യം. കാര്യം മറ്റൊന്നുമല്ല. കൂട്ടുകക്ഷിസഭകളിലെ ചര്‍ച്ചകളില്‍ കഴിവുതെളിയിക്കാം അത്രതന്നെ. ഇതൊന്നും കൂടാതെ ഷെയര്‍ ട്രെയിഡിംഗും ഉണ്ടാവും. പന്ത്രണ്ട് മണിയോടെ ഊണിനെക്കുറിച്ചുള്ള ചിന്തകള്‍ തുടങ്ങും. തിടുക്കത്തില്‍ തിരിച്ചെത്തേണ്ടവരും ആഹാരത്തിനേക്കാള്‍ “പക്ഷി“നിരീക്ഷണത്തില്‍ താല്പര്യമുള്ളവരും പൊതുവെ ക്യാമ്പസിനുള്ളില്‍ തന്നെയുള്ള കഫറ്റേരിയകളിലേക്കാവും പോവുക. ഒരു മണിക്കൂറോളം നീളുന്ന ലഞ്ച് മറ്റൊരു സമയം കൊല്ലലാണ്.


ആ ഒരു മണിക്കൂര്‍ സമയത്തിനിടെ വന്ന മെയിലുകളും വാര്‍ത്തകളും നോക്കലാണ് പിന്നീടുള്ള പ്രധാന ജോലി. അതിനുശേഷം ചെയ്യാനുള്ള പണിയിലേക്കൊരെത്തിനോട്ടം. വൈകുന്നേരം പോകുന്നതിനു മുന്‍പ് എന്തെങ്കിലും കാട്ടിക്കൂട്ടണം എന്ന ബോധത്തില്‍ നിന്നുണ്ടാവുന്ന ചില കാട്ടായങ്ങള്‍ എന്നു പറയാം. നാലുമണിയായാല്‍ വീണ്ടും ചായ ജാഥ. കഥ വീണ്ടും റിപ്പീറ്റ്. സാധാരണഗതിയില്‍ ആറുമണി കഴിയുന്നതോടെ പായ്ക്കപ്പ് ആണ്. സമയത്തെക്കുറിച്ച് ബോധമില്ലാതെ പണിയെടുക്കുന്നവരും, ഒന്നുമില്ലെങ്കിലും ചുമ്മാതെ ഇരിക്കുന്ന ചിലരും അപ്പോഴും തല മോണിറ്ററിലേക്കിറക്കി ഇരിപ്പുണ്ടാവും.


മീറ്റിങ്ങുകള്‍, വീഡിയോ കോണ്‍ഫെറന്‍സുകള്‍ തുടങ്ങിയ ചില സംഭവങ്ങള്‍ ടിവിയില്‍ പരിപാടികള്‍ക്കിടെ പരസ്യം വരുന്ന പോലെ ഇങ്ങനെ വന്നുകൊണ്ടിരിയ്കും. വേണ്ടതിനും വേണ്ടാത്തതിനും എല്ലാവരേയും കൂട്ടി ഒരു കോണ്‍ഫെറന്‍സ് റൂമില്‍ കയറി നടത്തുന്ന ഇത്തരം നാടകങ്ങളില്‍ വാക്സാമര്‍ത്ഥ്യമുള്ളവരുടെ ഒരു വിളയാട്ടം തന്നെ കാണാം. ചെയ്യാത്ത പണിയും ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക വിരുതുണ്ട്. പണിചെയ്യുന്നവന്‍ മിണ്ടിയില്ലെങ്കില്‍ അവന്റെ കാര്യം തഥൈവ. “മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടു പോയി” എന്നു പറയുന്നതുപോലെയാണ് സ്ഥിതി. അതുപോലെ വര്‍ഷാവര്‍ഷം ശമ്പളവര്‍ദ്ധനവിന്റെയും മറ്റും ഭാഗമായി നടത്തുന്ന മുന്‍ വര്‍ഷത്തെ ചെയ്തികളുടെ അവലോകനമെന്ന കീറിമുറിയ്ക്കല്‍ പ്രക്രിയയില്‍ കാര്യങ്ങള്‍ എങ്ങനെ ചെയ്തു എന്നതിനേക്കാളുപരി എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് മുഖ്യം.


പോതുവെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെ ദൈവം കസ്റ്റമര്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഏതെങ്കിലും വിദേശകമ്പനിയായിരിക്കും(ചിലപ്പോള്‍ സ്വദേശിയുമാവാം) അല്ലെങ്കില്‍ അവിടത്തെ ഏതെങ്കിലുമൊരു വ്യക്തി. ഇവിടെ നിന്നും അങ്ങോട്ടേക്കയയ്ക്കുന്ന ഓണ്‍സൈറ്റ് കോര്‍ഡിനേറ്റര്‍ എന്ന ചില ദൈവദൂതന്മാരാണ് ദൈവത്തിനും ഭക്തര്‍ക്കുമിടയിലുള്ള കണ്ണി. ഇങ്ങനെ വിദേശത്ത് എത്തിപ്പറ്റുന്നവര്‍ ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം മടങ്ങും, മറ്റു ചിലര്‍ അവിടെ റ്റെന്റടിച്ച് കിടക്കും. ചിലര്‍ക്ക് നൊസ്റ്റാള്‍ജിയ, സര്‍ഗ്ഗവാസന തുടങ്ങിയ സംഭവങ്ങള്‍ പുറത്തേക്ക് ഒഴുകിയെത്തുന്നത് ഇത്തരം വിദേശവാസ സമയത്താണ്. പുറത്തേക്കൊഴുകിയെത്തുന്ന ഇത്തരം കാര്യങ്ങള്‍ മിക്കപ്പോഴും ബ്ലോഗുകളിലും മറ്റുമാകും വന്നു വീഴുക.


അഞ്ചക്കവും ആറക്കവുമുള്ള ശമ്പളം വാങ്ങുമ്പോഴും പ്രാരാബ്ദങ്ങള്‍ക്കൊരു കുറവുമില്ല. കീകൊടുത്ത പാവയെപ്പോലെ ആഴ്ചയില്‍ അഞ്ചു ദിവസവും ഓടുന്ന വണ്ടി ശനിയും ഞായറും ആണ് ഒരു മനുഷ്യനായി മാറുന്നത്. ചിലര്‍ക്ക് അതും വിധിച്ചിട്ടുണ്ടാവില്ല.

Sunday, May 9, 2010

ടപ്...!!!

രാവിലെ ആറുമണിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ ഏറ്റവും മുന്നിലുള്ള സീറ്റില്‍ ഇരുന്ന അയാള്‍ മുന്നിലുള്ള റോഡില്‍ നോക്കി അങ്ങനെയിരിന്നു. പല ചിന്തകളും മൂല്യബോധം വെച്ച് മനസ്സുകൊണ്ട് അളക്കുന്നത് ഇത്തരം ഒറ്റയ്ക്കുള്ള യാത്രകളിലാണ്. പലതും ജനിയ്ക്കുന്നതും. ബഹളമുള്ള ട്രെയിനുകളും തിരക്കുള്ള ബസ്സുകളും മിക്കപ്പോഴും ഒരുതരം ഏകാന്തത പകര്‍ന്നു തരും എന്നാണ് അയാളുടെ പക്ഷം.

മുന്നില്‍ കുതിച്ചുപോകുന്ന വണ്ടികള്‍ക്ക് ഒരു കാലഘട്ടത്തിന്റെ സ്വഭാവം അയാള്‍ കല്‍പ്പിച്ചുനല്‍കി. കുറച്ചകലെ റോഡിന്റെ ഒത്തനടുവില്‍ എന്തോ കൊത്തിത്തിന്നുകൊണ്ടിരിക്കുന്ന രണ്ടിണപ്രാവുകള്‍ അയാളെ വര്‍ത്തമാനത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ബസ് വേഗം മുന്നോട്ട് നീങ്ങുമ്പോള്‍ പ്രാവുകള്‍ കൂടുതല്‍ അടുത്തായി തുടങ്ങി. വണ്ടി കുതിച്ചടുത്തെത്തുമ്പോള്‍ പറന്നുമാറുന്ന പക്ഷികളുടെ വിരുതിനെ പറ്റി പെട്ടെന്നയാള്‍ അസൂയയോടെ ആലോചിച്ചു, അതുപോലെ ഈ വേഗത്തിലുള്ള കുത്തൊഴുക്കില്‍ നിന്നും കരകയറാന്‍ തനിക്കു കഴിയുന്നില്ലല്ലോ എന്നു വേദനിച്ചു.

ബസ് വേഗത കുറയ്ക്കാതെ മുന്നോട്ട് കുതിച്ചു. പ്രാവുകള്‍ പറന്നു മാറുന്നതു കാണാന്‍ അയാള്‍ ആകാംശയോടെ നോക്കിയിരിന്നു. പൊടുന്നനെ അവ പറന്നുയര്‍ന്നു

ടപ്...!!!

പറന്നുയര്‍ന്നത് ഇണക്കിളികളിലൊന്നു മാത്രം. അയാള്‍ കാതോര്‍ത്തു. മാനിഷാദകളോ രോദനങ്ങളോ കേട്ടില്ല. ബസ് വേഗത്തില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിന്നു.

Monday, April 19, 2010

ദാസന്റെ കത്തുകള്‍



കുറേനാളുകള്‍ക്ക് മുന്‍പ് “ദി ഹിന്ദു“വില്‍ ശ്രീവത്സന്‍ ജെ. മേനോനുമായുള്ള ഒരു അഭിമുഖത്തിലാണ് ‘ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി‘ എന്ന ചിത്രത്തെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ എപ്പോഴോ അതിലെ പാട്ടുകള്‍ കേള്‍ക്കാനും സാധിച്ചു. പക്ഷെ ഈ ചെറിയ ചിത്രം തീയറ്ററില്‍ എത്തുമെന്നുപോലും പ്രതീക്ഷിച്ചതല്ല. മോഹന്‍ രാഘവന്‍ എന്ന പുതുമുഖസംവിധായകന്റെ ചിത്രത്തില്‍ അമിതപ്രതീക്ഷകളും ഇല്ലായിരിന്നു. പിന്നെ ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതമുള്ളതുകൊണ്ട് പുറത്തിറങ്ങിയാല്‍ കാണണം എന്നുണ്ടായിരിന്നു.

ഇന്നലെ(ഞായറാഴ്ച) ഫസ്റ്റ് ഷോയ്ക്ക് കൈരളിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ചപോലെ തിരക്ക് തീരെ ഇല്ലായിരിന്നു(സൂഫി പറഞ്ഞ കഥ എന്ന “അവാര്‍ഡ്” പടത്തിനുപോലും ഇതിലും ആളുണ്ടായിരിന്നു). ലോബജറ്റില്‍ സൂപ്പര്‍ത്താരങ്ങളും മള്‍ട്ടിത്താരങ്ങളും ഒന്നുമില്ലാതെ എങ്ങനെ നല്ല സിനിമ ചെയ്യാം എന്നതിനൊരുത്തമോദാഹരണമാണ് ഈ ചിത്രം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നേയും അമ്മയേയും ഉപേക്ഷിച്ചുപോയ അച്ഛനുമായി ദാസന്‍ കത്തിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും, അതില്‍നിന്ന് ഉരുത്തിരിയുന്ന സംഭവങ്ങളും, അതിലൂടെ ഒരു ഗ്രാമത്തിലെ സമകാലിക പ്രശ്നങ്ങളും, വാക്കുകളിലൂടെ ഉണ്ടാകുന്ന ഹൃദയബന്ധങ്ങളും എല്ലാം രസകരമായി യാതൊന്നും മുഴച്ചുനില്‍ക്കാത്ത രീതിയില്‍ കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു. ലളിതമായ കാര്യങ്ങള്‍ എങ്ങനെ മര്യാദയ്ക്ക് സിനിമയാക്കാം എന്ന ഒരു പാഠവും സംവിധായകന്‍ നമ്മേ പഠിപ്പിക്കുന്നു. കഥഗതിയ്ക്ക് പുറത്തുള്ള സംഭവങ്ങള്‍ 35mmല്‍ നന്നായി കൂട്ടിച്ചേര്‍ത്തത് സംവിധായകന്റെ മറ്റൊരു നല്ല പരീക്ഷണമാണ്.

ദാസനായി വേഷമിട്ട അലക്സാണ്ടറും അമ്മുവായി എത്തിയ ടീനയും ദാസന്റെ സഹപാഠിയാ‍യ തോമസുകുട്ടിയുടെ വേഷം ചെയ്ത പേരറിയാത്ത ബാലതാരവും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. മറ്റു വേഷങ്ങളിലെത്തുന്ന ബിജു മേനോന്‍, ശ്വേത മോനോന്‍, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും മോശമല്ലാത്ത രീതിയില്‍ അവരവരുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരിക്കുന്നു.

ഇരുണ്ട മുറികളില്‍ അരണ്ട വെളിച്ചത്തിലുള്ള കുറെ ഷോട്ടുകള്‍ വളരെ നന്നായി പകര്‍ത്തിയ ക്യാമറാമാന്‍ അരുണ്‍ വര്‍മ്മ ഗ്രാമത്തിന്റെ ഭംഗിയും നല്ല രീതിയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ശ്രീവത്സന്‍ ജെ മേനോന്റെ പശ്ചാത്തലസംഗീതം ഫ്രെയിമുകളുടെ എല്ലാ വികാരവും ഉള്‍ക്കൊള്ളുന്നതും അതിമനോഹരവുമായിരിന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയ ‘വെഞ്ചാമരക്കാറ്റേ..’ എന്ന ഗാനവും ചിത്രത്തോട് നന്നായി ചേര്‍ന്നുപോകുന്നു.

എല്ലാത്തിനുമുപരി മനസ്സില്‍തട്ടുന്ന ഒരുപിടി സംഭാഷണങ്ങളും ടിഡി ദാസന്റെ എന്ന ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് മാറ്റുകൂട്ടുന്നു. കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്. മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.

Sunday, March 14, 2010

മലയാളസിനിമയിലെ ചില വനിതാസംരംഭങ്ങള്‍

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമണ്‍ ഇന്‍ റേഡിയോ ആന്റ് ടിവി(IAWRT)യും അലിയോണ്‍സ് ഫ്രോന്‍സെയിസും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മാര്‍ച്ച് 13, 14 തീയതികളില്‍ കലാഭവനില്‍ ഏഷ്യന്‍ ചലച്ചിത്രമേള സംഘടിപ്പിച്ചു. 25 ഹ്രസ്വചിത്രങ്ങളാണ് മേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള സംവിധായകരുടെ ചിത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച “വിമണ്‍ ഫിലിം മേക്കേര്‍സ് ഓഫ് കേരള“ എന്ന വിഭാഗത്തില്‍ സംഗീതപദ്മനാഭന്റെ 'ചാരുലതയുടെ ബാക്കി', ശ്രീബാലാ കെ. മേനോന്റെ 'പന്തിഭോജനം', ഗീതുമോഹന്‍ദാസിന്റെ 'കേള്‍ക്കുന്നുണ്ടോ', അഞ്ജലി മേനോന്റെ 'വെയിറ്റിങ് വിമെണ്‍‍', ജെ. ഗീതയുടെ 'അകം', ആഷാ ജോസഫിന്റെ 'ഗെയിം' എന്നീ ചിത്രങ്ങളായിരിന്നു ഉണ്ടായിരിന്നത്.


പദ്മപ്രിയയും വിനീതും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചാരുലതയുടെ ബാക്കി' നല്ലൊരു ചിത്രമായിരിന്നു. സത്യജിത് റേയുടെ ചാരുലതയെ സ്നേഹിക്കുകയും ചാരുവിനെപ്പോലെ ആവാന്‍ കൊതിക്കുകയും ചെയ്യുന്ന ഇതിലെ നായികാകഥാപാത്രം പക്ഷെ റേയുടെ ചാരുവിനെപ്പോലെ വിവാഹിതയല്ല. അതേ സമയം ചാരുലത എന്ന സിനിമ പല ആവര്‍ത്തി കാണുകയും, ഒരു സംവിധായകന്‍ ആവാന്‍ കൊതിക്കുകയും ചെയ്യുന്ന ആളാണ് ചാരുവിന്റെ സുഹൃത്തായി എത്തുന്ന വിനീതിന്റെ കഥാപാത്രം. വിവാഹത്തെ പറ്റി ചാരുവിനുള്ള വേവലാതികളും, പ്രണയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും കേവലം ആ കഥാപാത്രത്തിന്റെ മാത്രം പ്രശ്നമല്ല, ചാരുവിലൂടെ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയേയും, വ്യവസ്ഥകളേയും ചോദ്യം ചെയ്യുകയാണ് സംവിധായിക. തിരക്കഥയും, സംഭാഷണങ്ങളും, സംവിധാനവും നല്ല നിലവാരം പുലര്‍ത്തി. ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന സംഗീത എന്ന സംവിധായികയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.


സന്തോഷ് എച്ചിക്കാനത്തിന്റെ ഇതേ പേരിലുള്ള നല്ലൊരു കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ശ്രീബാലാ കെ. മേനോന്റെ 'പന്തിഭോജനം'. ജാതിയുടെ പേരിലുള്ള വേര്‍ത്തിരിവ് ഇന്നത്തെ പരിഷ്കൃത സമൂഹത്തിലും നിലനില്‍ക്കുന്നു എന്നാണ് ചിത്രത്തിലൂടെ സംവിധായിക പറയാന്‍ ശ്രമിച്ചിരിക്കുന്നത്. “ജാതി പറയരുത്, അത് അനുഭവിക്കാനുള്ളതാണ്” എന്ന് ചിത്രം കഴിയുമ്പോള്‍ എഴുതിക്കാണിക്കുന്നത് എന്തുദ്ദേശത്തിലാണെന്ന് ഇതുവരെ പിടികിട്ടിയില്ല. കൃത്രിമത്തം നിറഞ്ഞ സംഭാഷണങ്ങളും, ചുമ്മാതെ തുന്നിച്ചേര്‍ത്ത കുറെ ദൃശ്യങ്ങളുമാണ് ഈ പന്തിയില്‍ വിളമ്പിയത്. ഭാഗ്യദേവതയിലും മറ്റും സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരിന്ന ശ്രീബാല അദ്ദേഹത്തില്‍ നിന്ന്(അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും) ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.


ഗോവ ചലച്ചിത്രമേളയില്‍ മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഗീതു മോഹന്‍ദാസിന്റെ ‘കേള്‍ക്കുന്നുണ്ടോ’ മികച്ചൊരു കലാശൃഷ്ടിയാണ്. വികസനത്തിന്റെയും നഗരവത്കരണത്തിന്റെയും പേരില്‍ നടക്കുന്ന ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചാണ് ഈ ചിത്രം പറയാതെപറയുന്നത്. അസ്ന എന്ന അന്ധയായ പെണ്‍കുട്ടിയുടെ ശബ്ദത്തിലൂടെയുള്ള തിരിച്ചറിവുകളും ഭാവനയിലൂടെയുള്ള സഞ്ചാരങ്ങളുമാണ് ഇതിനായി ഗീതു തിരഞ്ഞെടുത്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് ഒരു നടി എന്നതിലുപരി നല്ലൊരു സംവിധായിക കൂടിയാണെന്ന് ഈ ചിത്രം തെളിയിക്കുന്നുണ്ട്.


അഞ്ജലി മേനോന്റെ 'വെയിറ്റിങ് വിമെണ്‍‍'എന്ന ചിത്രം എച്ച്.ഐ.വി. ടെസ്റ്റിന്റെ റിസള്‍ട്ട് കാത്തിരിക്കുന്ന സമൂഹത്തിന്റെ രണ്ടുതട്ടിലുള്ള അപരിചിതരാ‍യ രണ്ട് സ്ത്രീകളുടെ സംഭാഷണത്തിലൂടെയാണ് പുരോഗമിക്കുന്നത്. അപരിചിതരായതു കൊണ്ടുതന്നെ പിന്നീടൊരിടത്തും തമ്മില്‍ കാണേണ്ടി വരില്ലെന്ന വിശ്വാസത്തില്‍ മനസ്സുതുറന്നു സംസാരിക്കുകയാണവര്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന് മധുബാലയും മറാത്തി നടി മാധവി ജുവേക്കറുമാണ്. ഒരു മുറിയില്‍ മാത്രം നടക്കുന്ന സംഭവത്തെ ഒട്ടും ബോറാടിപ്പിക്കാതെ, കൈയ്യടക്കത്തോടെ ചെയ്തിരിക്കുന്നു. അഞ്ജലി മേനോന്‍ മലയാള സിനിമയുടെ ഒരു പ്രതീക്ഷയാണെന്ന് യാതൊരു സംശയവും കൂടാതെ പറയാം.

സ്ഥിരം പറഞ്ഞുകേട്ട് മടുത്ത ഫെമിനിസ്റ്റ് ചിന്തകളാണ് ജെ. ഗീതയുടെ അകം എന്ന ചിത്രത്തിലാകമാനം. അടുക്കളയിലും കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങളിലും തളച്ചിടപ്പെട്ട സ്വന്തമായി ഒരു സ്പെയ്സ് കൊതിക്കുന്ന സ്ത്രീയെയാണ് ഇതില്‍ വരച്ചുകാണിക്കാന്‍ ശ്രമം നടത്തിയിട്ടുള്ളത്. അധികം വലിച്ച് നീട്ടി വൃത്തികേടാക്കിയില്ലെന്ന ഒറ്റ ആശ്വാസം.

ഒരു ബ്ലോഗ് കഥയുടെ(കഥയുടെ പേര് മറന്നു) ചുവടുപിടിച്ച് ശൃഷ്ടിച്ച ആഷാ ജോസഫിന്റെ 'ഗെയിം' ഒരു വലിയ വീട്ടിലെ അകന്ന കണ്ണികളിലേക്ക് ഒരു കള്ളന്റെ കണ്ണിലൂടെ നോക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ രണ്ടറ്റങ്ങളില്‍ കിടന്നുറങ്ങുമ്പോള്‍ ഏകാന്തത അനുഭവിക്കുന്ന കുട്ടിയെ സഹതാപത്തോടെ നോക്കി മോഷണം നടത്താതെ മടങ്ങുന്ന കള്ളന്‍ കണ്ട കാഴ്ചകള്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും പകര്‍ത്തിയതാണെന്ന് വ്യക്തം.

അഞ്ജലി മേനോന്റെ വെയിറ്റിങ് വിമെണും ആഷാ ജോസഫിന്റെ ഗെയിമും കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരിന്നു. മലയാള സിനിമയുടെ ഭാവിയില്‍ ഒരുപാട് ചലനങ്ങള്‍ ശൃഷ്ടിക്കാന്‍ കഴിയുന്ന ഇത്തരം സംവിധായകര്‍ ഇനിയും മുന്നോട്ട് വരുന്നത് കാത്തിരിക്കുന്നു. ഒപ്പം വനിതാ സംവിധാകര്‍ എന്ന വേര്‍ത്തിരിവിന്റെ ആവശ്യമുണ്ടോയെന്ന് എല്ലാവരും ചിന്തിക്കുകയും വേണം. ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി കാതറിന്‍ ബിഗലോ പറഞ്ഞതോര്‍ക്കുക “Don't call me a female film maker; call me a film maker”. ശരിയ്ക്കും നമുക്ക് വേണ്ടത് വനിതാസംവിധായകരെയോ പുരുഷസംവിധായകരെയോ അല്ല, മറിച്ച് നല്ല സംവിധായകരെയാണ്!!!