Sunday, July 25, 2010

കുട്ടിസ്രാങ്ക് എന്ന പ്രഹേളിക



പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം നിര്‍വ്വഹിച്ച കുട്ടിസ്രാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചേര്‍സാണ്. സംവിധായകന്റെ കഥയ്ക്ക് തിരനാടകം രചിച്ചിരിക്കുന്നത് പി.എഫ്.മാത്യൂസ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി, സുരേഷ് കൃഷ്ണ, സായ് കുമാര്‍, സിദ്ദീഖ്, പത്മപ്രിയ, കാമലാനി മുഖര്‍ജ്ജി, മീനകുമാരി പെരേര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടിസ്രാങ്ക് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയാണ്. ചവിട്ടുനാടകത്തിന്റെ ചമയത്തില്‍ മരിച്ചുകിടക്കുന്ന കുട്ടിസ്രാങ്കിന്റെ മൃതദേഹം തിരിച്ചറിയാന്‍ വരുന്ന മൂന്നു സ്ത്രീകളുടെ മൊഴികളിലൂടെ കുട്ടിസ്രാങ്ക് എന്ന കഥാപാത്രത്തെ കാഴ്ചക്കാരനു സൃഷ്ടിച്ചു നല്‍കുകയാണ് ഈ സിനിമയിലൂടെ.

രേവമ്മയുടെ(പത്മപ്രിയ) കഥനത്തോടെയാണ് കുട്ടിസ്രാങ്കിന്റെ പുനര്‍സൃഷ്ടി തുടങ്ങുന്നത്. ക്രൂരനായ സ്വന്തം അച്ഛന്റെ ആജ്ഞാനുവര്‍ത്തിയും നിര്‍ദ്ദയനുമായ കശാപ്പുകാരന്റെ പ്രതിശ്ഛായയാണ് രേവമ്മയുടെ മനസ്സില്‍ സ്രാങ്കിനുള്ളത്. പിന്നീട് ആ അച്ഛനില്‍ നിന്നും തന്നെ രക്ഷിക്കുന്ന മോചകനും. പെമ്മേണയുടെ(കമാലിനി മുഖര്‍ജ്ജി) കണ്ണില്‍ ജേഷ്ഠന്റെ ചവിട്ടുനാടകത്തിലെ നായകനോടുള്ള ആരാധനയും പ്രണയവുമാണ്. എന്നാല്‍ കുട്ടിസ്രാങ്കിനു പെമ്മേണയുടെ പ്രണയത്തെ പാടെ അവഗണിക്കേണ്ടി വരുന്നു. ഊമയും നാടിന്റെ ശാപം എന്നു നാട്ടുകാര്‍ പറയുകയും ചെയ്യുന്ന കാളിക്ക്(മീന കുമാരി പെരേര) ഒരു ജീവിതം കൊടുത്തയാളാണ് കുട്ടിസ്രാങ്ക്. കൂടാതെ അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛനും. ഈ മൂന്നു കഥാപാത്രങ്ങളിലൂടെ പൂരിപ്പിക്കപ്പെടുന്ന ഒരു ചോദ്യമാണ് കുട്ടിസ്രാങ്ക്.

മൂന്നു കഥകള്‍ മൂന്നു വ്യത്യസ്ത ഭൂമികയിലാണ് നടക്കുന്നത്. ഈ വ്യത്യസ്ഥത സ്രാങ്കിന്റെ മൊഴിയിലും വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രേവമ്മയുടെ കഥ മലബാറിലും, പെമ്മേണയുടേത് കൊച്ചിയിലും, കാളിയുടേത് തിരുവിതാംകൂറിലും. ഒരുപാട് മികവുകളും ഒരുപിടി പോരായ്മകളും ചേര്‍ന്ന ഒരു കൂട്ടാണ് ഈ ചിത്രം.

രണ്ടാം ഉപാഖ്യാനത്തില്‍ കടന്നു വരുന്ന ചവിട്ടുനാടകത്തിന്റെ പശ്ചാത്തലം മികവ് പുലര്‍ത്തി. മമ്മൂട്ടി,സായ് കുമാര്‍ സിദ്ദീഖ്, കമാലിനി മുഖര്‍ജ്ജി, മീനാകുമാരി എന്നിവരുടെ പ്രകടനം മികച്ച നിലവാരത്തിലുള്ളതായിരിന്നു. എന്നാലും ഏറ്റവും മികച്ചതെന്നു തോന്നിയത് സുരേഷ് കൃഷ്ണയുടെ ലോനയാശാന്‍ തന്നെ(സ്വന്തം ശബ്ദം ഉപയോഗിക്കാതിരുന്നത് നന്നായി). ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ സംഗീതവും, മലയാളസിനിമയില്‍ ആദ്യമായി ക്യാമറ കൈകാര്യം ചെയ്ത വനിതയായ അഞ്ജലി ശുക്ളയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ഗാനങ്ങളില്‍ രമേശും രാജലക്ഷ്മിയും ചേര്‍ന്നാലപിച്ച “മാഗ ചന്ദിരാ..” മികച്ചുനിന്നു.

തിരക്കഥയിലെ പാളിച്ചകള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. കാളിയുടെ കഥയില്‍ കടന്നുവരുന്ന നോവലെഴുത്തുകാരിയുടെ സങ്കല്പങ്ങള്‍ കുറച്ചൊക്കെ നല്ലതെങ്കിലും, മൂന്നു സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വഭാവത്തിനും ആസ്വാദനത്തിനും ക്ഷതമേല്‍പ്പിക്കുന്നു എന്നൊരു കാര്യം മാത്രമേ അതു കൊണ്ട് നേടാനായൊള്ളു. ബാലിശമായ വിഷ്വല്‍ എഫക്റ്റുകളും ചിത്രത്തിനൊരു ബാധ്യതയാണ്. ഇത്തരം തെറ്റുകള്‍ തിരുത്തുന്നതില്‍ സംവിധായകനും സമയം ചെലവഴിച്ചതായി തോന്നിയില്ല. ആദ്യഭാഗത്തെ നാടകീയത അതിരുകടന്നതായും തോന്നി. മലയാളത്തിനു `പിറവി` തന്ന ഷാജി എന്‍ കരുണിനെ പോലെയുള്ള സംവിധായകരില്‍ നിന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍ ഒരു മികച്ച സൃഷ്ടിക്കുള്ള എല്ലാവിധ സാധ്യതകളുമുണ്ടായിരുന്നിട്ടും അതിലെത്തിപറ്റാതിരുന്ന ഒരു സംരഭമാണ് കുട്ടിസ്രാങ്ക്. എന്നാലും സമീപകാല മലയാളസിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ച്ചയായും ഒന്നു കാണാവുന്ന ചിത്രം തന്നെ.

Tuesday, July 20, 2010

പറന്നുയരാന്‍ ഉഡാന്‍



കാനില്‍ Un Certain Regard എന്ന മത്സരവിഭാഗത്തിലേക്ക് 2010ല്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഉഡാന്‍. സഞ്ജയ് സിംഗ്, അനുരാഗ് കശ്യപ്, റോണി സ്ക്രൂവാല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിക്രമാദിത്യ മൊട്വാനയാണ്. സംവിധായകനൊപ്പം അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

എഴുത്തുകാരനാവാന്‍ കൊതിക്കുന്ന രോഹന്‍ എന്ന പതിനേഴുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്കൂളില്‍ നിന്നു പുറത്താക്കുന്നതോടെ, നീണ്ട എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പിതാവിന്റെ അടുത്തേക്കു പോകേണ്ടി വരുന്ന രോഹന്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ അമ്മയുടെ മരണശേഷം പിതാവ് വീണ്ടും വിവാഹം കഴിച്ച വകയിലുള്ള തന്റെ അര്‍ദ്ധസഹോദരന്‍ അര്‍ജ്ജുനും പിന്നീട് അവന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു. കര്‍ക്കശക്കാരനായ അച്ഛന്റെ കീഴില്‍ അതിരാവിലെ കഠിന വ്യായാമം, ഉച്ചവരെ അദ്ദേഹത്തിന്റെ സ്റ്റീല്‍ ഫാക്ടറിയില്‍ ജോലി, അതു കഴിഞ്ഞാല്‍ എഞ്ചിനീയറിംഗ് പഠനം എന്ന രീതിയിലേക്ക് സ്വന്തം ജീവിതം ചിട്ടപ്പെടുത്താന്‍ അവന്‍ നിര്‍ബന്ധിതനാവുന്നു. പിന്നീട് ബന്ധങ്ങളുടെ കെട്ടുപൊട്ടിച്ച് സ്വയം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ഉയരങ്ങളിലേക്കുള്ള കുതിപ്പ് തുടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് വില നല്‍കാതെ സ്വന്തം മോഹങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അച്ഛനമ്മമാരുടെ നേരെയാണ് ഈ ചിത്രം വിരല്‍ചൂണ്ടുന്നത്. അതോടൊപ്പം സ്വന്തം മോഹങ്ങള്‍ സഫലമാക്കാന്‍ പ്രയത്നിക്കുന്ന ഒരു കുട്ടിയുടെ നിശ്ചയധാര്‍ഢ്യവും ഇതില്‍ കാണാന്‍ കഴിയും.

രോഹനായി രജത് ബര്‍മേചയും, അര്‍ജ്ജുനായി ആയന്‍ ബൊറാഡിയയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മറ്റുള്ളവരും അവരവരുടെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു നവാഗത സംവിധായനാണ് താന്‍ എന്നു തോന്നിക്കാത്ത വിധം നല്ല കൈയ്യടക്കം കാട്ടാന്‍ മൊട്വാനയ്ക്കും കഴിഞ്ഞിട്ടുണ്ട്. സാങ്കേതികതയുടെ അതിപ്രസരമൊന്നുമില്ലാതെ എല്ലാം പാകത്തിനു ചേര്‍ന്ന നല്ലൊരു ചലച്ചിത്ര അനുഭവമാണ് ഉഡാന്‍ .

എന്നാലും സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആള്‍ എങ്ങനെ എഞ്ചിനീയറിംഗ് കോളേജില്‍ എത്തിപ്പെടുന്നു എന്ന് ഇതുവരെ മനസിലായില്ല. ചിലപ്പോള്‍ ജംഷഡ്പൂരിലൊക്കെ അങ്ങനെയാവും!!!

My Rating: 3.5/5 (Very Good)

Thursday, July 15, 2010

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്?

കൊല്ലങ്ങളായി എല്ലാവരേയും കുഴക്കിയിരുന്ന ചോദ്യത്തിനുത്തരം കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുകയാണ് ഷെഫീല്‍ഫ് യൂണിവേര്‍സിറ്റിയിലേയും വാര്‍വിക്ക് യൂണിവേര്‍സിറ്റിയിലേയും ഒരു സംഘം. വാര്‍ത്ത ഇവിടെ.

അവര്‍ പറയുന്നതു പ്രകാരം ഗര്‍ഭിണിയായ കോഴിയുടെ അണ്ഡാശയത്തിലുണ്ടാവുന്ന OC-17 എന്ന പ്രോട്ടീന്‍ മൂലമാണ് മുട്ടത്തോട് ഉണ്ടാവുന്നത് എന്നാണ്. അതായത് ഈ പ്രോട്ടീന്‍ ആണ് കോഴിയുടെ ശരീരത്തിലുള്ള കാത്സ്യം കാര്‍ബണേറ്റിനെ കാത്സ്യം ക്രിസ്റ്റത്സ് ആക്കിമാറ്റുന്നതെന്ന്. അതുകൊണ്ട് കോഴിയാണ് ആദ്യം ഉണ്ടായത് എന്ന നിഗമനത്തിലാണ് സംഘം എത്തിച്ചേര്‍ന്നിരിക്കുന്നു. പക്ഷെ ഈ വിദഗ്ധസംഘം ആദ്യത്തെ കോഴി എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ഒന്നും തന്നെ വ്യക്തമായി പറഞ്ഞിട്ടില്ല. :)

വിശ്വാസികള്‍ പറയും ആ കോഴിയെ ദൈവം ഉണ്ടാക്കി എന്ന്. അപ്പൊ ചോദിക്കാം ഈ പറയുന്ന ദൈവത്തെ ആരുണ്ടാക്കി. അതിനുത്തരം മനുഷ്യന്‍ എന്നാണ് എന്റെ പക്ഷം.

ഇനി എന്റെ നിഗമനം :)


ഡാര്‍വിന്‍ സിദ്ധാന്തം വെച്ച് മറ്റേതെങ്കിലും ജീവിയില്‍ നിന്നും പരിണാ‍മം സംഭവിച്ചാവാം കോഴിയും ഉണ്ടായത്. ഉദാഹരണത്തിന് അത് ഒരു കൊക്ക് ആണെന്ന് നമുക്ക് വിചാരിക്കാം. ഒരു ദിവസം കൊക്ക് ഇട്ട മുട്ട വിരിഞ്ഞപ്പോള്‍ കോഴി ഉണ്ടായി എന്നും വിചാരിക്കുക. അപ്പൊ ഉത്തരം മുട്ട എന്ന് പറയാം.

പക്ഷെ ചോദ്യം കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്നല്ലേ ആവേണ്ടത്? അപ്പൊ ഉത്തരം കോഴി എന്നു പറയേണ്ടി വരും. കാരണം മുകളില്‍ പറഞ്ഞ മുട്ട, അതായത് കൊക്ക് ഇട്ട മുട്ട, അതിനെ നമുക്ക് കോഴിമുട്ട എന്നു വിളിക്കാന്‍ പറ്റില്ലല്ലോ. എങ്ങനെയുണ്ട് ഈ തിയറി!!!

ഇത്രയും പറഞ്ഞതില്‍ നിന്നും കൊക്കില്‍ നിന്നാണ് കോഴിയുണ്ടായതെന്ന് ഞാന്‍ പറഞ്ഞു എന്ന് ധരിക്കരുത്.