Showing posts with label malayalam movie. Show all posts
Showing posts with label malayalam movie. Show all posts

Monday, May 21, 2012

ഓർമ്മച്ചെപ്പ് തുറന്ന് മഞ്ചാടിക്കുരു...

[ഇതൊരു നിരൂപണമല്ല. കഴിഞ്ഞ ദിവസങ്ങളിൽ മനസ്സിൽ ഉരുണ്ടുകൂടിയ ചില കാര്യങ്ങൾ.]

രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് റിലീസായത് 2007 ജനുവരിയിലായിരുന്നു. അന്ന് ഞാൻ ബാംഗ്ലൂരിലായിരുന്നു. ചുരുക്കം ചില മലയാളസിനിമകൾ മാത്രമാണ് അന്ന് അവിടെ റിലീസ് ചെയ്തിരുന്നത്. ഈ സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ അത് കാണണം എന്ന് ഉള്ളിന്റെ ഉള്ളിൽ എന്തുകൊണ്ടോ ഒരു തോന്നൽ ഉണ്ടായി. ചുരുക്കം ചില സിനിമകളുടെ കാര്യത്തിൽ ഞാൻ അങ്ങനെയാണ്. പ്രത്യേകിച്ച് ഒരു കാരണം പറയാനാവില്ല. ട്രെയിലർ കണ്ടതിൽ നിന്നും ഉരുത്തിഞ്ഞുവന്ന തോന്നലാവാം. ഒപ്പം അപ്പോൾ നാട്ടിലുണ്ടായിരുന്ന ചില അടുത്ത സുഹൃത്തുക്കളിൽ നിന്നും നല്ല അഭിപ്രായങ്ങളും കേട്ടു. തൊട്ടടുത്ത ആഴ്ച തന്നെ എറണാകുളത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. അപ്പോൾ ഇത് കണ്ടിട്ടേയുള്ളു എന്ന് തീരുമാനിച്ചു. പക്ഷെ അവിടെ എത്തിയപ്പോഴേക്കും സിനിമ തിരിച്ചു പെട്ടിയിൽ കയറിയിരുന്നു. അതുവരെയുണ്ടായിരുന്ന ആകാംക്ഷ വർദ്ധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

പിന്നെ കയ്യൊപ്പിനായി പലയിടത്തും അലഞ്ഞു. ഇന്റർനെറ്റിൽ. ബീമാപ്പള്ളിയിൽ. ബീമാപ്പള്ളിയിൽ തിരക്കിയപ്പോൾ അങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടുള്ളതായി പോലും ആർക്കും അറിയില്ല. ഡിവിഡി പുറത്തു വരുന്നതായി ഒന്നര വർഷത്തിനു ശേഷം 2008 ഡിസംബറിൽ സിഡിക്കട നടത്തുന്ന ഒരു സുഹൃത്തിൽ നിന്നും അറിയാനിടയായി. സംഭവം വന്ന അന്ന് തന്നെ ഒരു കോപ്പി കൈക്കലാക്കി സിനിമ കണ്ടു.

2010ൽ മോഹൻ രാഘവന്റെ റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി ഒഴിഞ്ഞ തീയറ്ററിൽ നിന്നും കണ്ടിറങ്ങിയപ്പോൾ ആ ചെറിയ സിനിമ ഒരുപാട് പേരിലെത്തണം എന്ന് തോന്നി. അതുകൊണ്ട് "കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്" എന്ന് ഈ ബ്ലോഗിൽ കുറിക്കുകയും ചെയ്തു. ഒപ്പം അടുത്തറിയാവുന്നവരെയൊക്കെ തീയറ്ററിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.

വളരെ വിരളമായേ ഇങ്ങനെ ചില സിനിമകൾ കാണാനും കാണിക്കാനും തോന്നാറൊള്ളു. ഇതല്ലാതെ ഇഷ്ടപ്പെട്ട സിനിമകൾ വന്നില്ല എന്നല്ല. മിക്കതും അല്ലാതെ തന്നെ കാണികളെ നേടിയിട്ടുണ്ട് എന്നതുകൊണ്ടാണ് ഇവയെക്കുറിച്ച് മാത്രം പറഞ്ഞത്. ഒക്കെ പ്രൊമോഷന്റെ വിജയപരാജയങ്ങൾ എന്ന് ചുരുക്കി പറയാം.


മേൽ‌പ്പറഞ്ഞ രണ്ട് സിനിമകൾക്കിടെ 2008ലെ IFFKലാണ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു വന്ന് ഒരുപിടി അവാർഡുകളും നേടി കടന്നു പോയത്. അത്തവണ IFFKൽ മൂന്ന് ദിവസം ചുറ്റിനടന്നു സിനിമകൾ കണ്ടെങ്കിലും ഇത് ശ്രദ്ധിക്കുകയോ കാണുകയോ ചെയ്തില്ല. അവാർഡ്നേട്ടം നേടിക്കൊടുത്ത മാദ്ധ്യമശ്രദ്ധയാണ് മുൻപ് കയ്യൊപ്പിനോട് തോന്നിയപോലൊരു ആകാംശ പിന്നീട് മഞ്ചാടിക്കുരുവിനോടും തോന്നാൻ കാരണം. ഇത്തവണ അന്വേഷണം കൂടുതൽ ഊർജ്ജിതമായിരുന്നു. കേരളാ കഫേ കൂടി പുറത്തിറങ്ങിയതോടെ സംവിധായികയെ സോഷ്യൽ മീഡിയയിലും മറ്റും കാണാനായി. അപ്പോൾ അന്വേഷണം നേരിട്ടും നടത്തി. അപ്പോഴൊക്കെ "മഞ്ചാടിക്കുരുവിന്റെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരൂ. റിലീസ് വിവരങ്ങൾ അവിടെ പ്രസിദ്ധീകരിക്കും" എന്നായിരുന്നു മറുപടി.

ആ കാത്തിരിപ്പ് 3 വർഷം നീണ്ടു. അവസാനം മഞ്ചാടിക്കുരു പുറത്തുവന്നു. വിഷയം ഗൃഹാതുരത്വം എന്ന് മുൻപ് തന്നെ പലയിടത്തും വായിച്ചിരുന്നു. മലയാളനാട്ടിൽ ഏറ്റവും വില്പന സാധ്യതയുള്ള സാധനമാണിതെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. ഓരോ കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും അവരുടേതായ ഭൂതകാലസ്മരണകൾ ഉണ്ടാവും അതത് കാലത്തിലൂടെ കടന്നുപോയിട്ടുള്ളവർക്ക് അത്തരം ഓർമ്മകളുടെ കുളിര് സമ്മാനിക്കും. ഈയൊരു ലോജിക്കാണ് ഈ വിഷയം ഇത്ര ജനകീയമാവാൻ കാരണം. പലവട്ടം പലതരത്തിൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ സിനിമയെന്ന മീഡിയത്തോട് നീതി പുലർത്തുക എന്നതാണ് ഏറ്റവും മുഖ്യം എന്നാണെന്റെ പക്ഷം.

എന്തായാലും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ദിനം തന്നെ സിനിമ കണ്ടു. ഓർമ്മകളുടെ താഴ്വരയിലൂടെ കൈപിടിച്ചു നടത്തുന്ന ലളിത സുന്ദരമായ ഒരു ചിത്രം. 16 ദിവസത്തെ അവധിക്കാലത്ത് വിക്കി കണ്ടതും കേട്ടതും പഠിച്ചതുമായ കാര്യങ്ങളാണ് വിക്കിയുടെ വീക്ഷണകോണിലൂടെ നാം കാണുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കഥാഗതിയിലും ആ നിഷ്ക്കളങ്കത തെളിഞ്ഞുനിൽക്കുന്നു. മനുഷ്യന്റെ സ്വഭാവം കേവലം കറുപ്പിലും വെളുപ്പിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. സാഹചര്യമനുസരിച്ച് ഇവയ്ക്കിടയിലുള്ള ഒരായിരം വര്‍ണ്ണങ്ങളിലേക്കും മാറാം എന്ന് പറയുകയും, ഇതിലെ കഥാപാത്രങ്ങളിലൂടെ അത് വരച്ച് കാണിക്കുകയും ചെയ്യുമ്പോൾ ഈ സിനിമ ജീവിതത്തോട് അടുത്തു നിന്ന് സംവേദിക്കുന്നു എന്ന് സമ്മതിക്കേണ്ടി വരുന്നു.

എന്റെ ബാല്യം 1980കളുടെ രണ്ടാം പകുതിയിലും 1990കളുടെ ആദ്യ പകുതിയിലുമായി പടർന്നു കിടക്കുന്നു. അന്ന് കണ്ടതും ചെയ്തതും അനുഭവിച്ചതുമായ ഏതാണ്ടെല്ലാ കാര്യങ്ങളും കണ്മുൻപിൽ വീണ്ടും തെളിഞ്ഞു വരുമ്പോൾ എന്താ തോന്നുക!! കണ്ണുനീരിൽ കുതിർന്നൊരു സന്തോഷം. നഷ്ടങ്ങളേ ചൊല്ലിയൊരു വേദന. മഞ്ചാടിക്കുരു അക്ഷരാർത്ഥത്തിൽ പകർന്നു നൽകിയത് അതുതന്നെയാണ്. ഒടുവിൽ മനസ്സിൽ പെയ്ത മഴ സ്ക്രീനിൽ പെയ്തു കണ്ടപ്പോൾ ഈ മഞ്ചാടിക്കുരു ഹൃദയത്തോട് കൂടുതൽ അടുക്കുന്നു.

അഭിനയിച്ചവരൊക്കെ അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തപ്പോൾ മലയാളത്തിലെ പതിവിനു വിരുദ്ധമായി കൊച്ചു കുട്ടികളുടെ പ്രകടനം ഗംഭീരമായിരുന്നു. കാലയവനികയുടെ പിന്നിലേക്കോടി മറഞ്ഞ മുരളിയെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു. ഛായാഗ്രഹണവും സിങ്ക് സൗണ്ടും സിനിമയുമായി നന്നായി യോജിച്ചു പോകുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, കാണുന്നിടം വരെ കയ്യൊപ്പിന്റെ ആകാംക്ഷയും കണ്ടുകഴിഞ്ഞ് റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി പോലെ മറ്റുള്ളവരിലേക്ക് എത്തണം എന്നും തോന്നിയ സിനിമയാണ് മഞ്ചാടിക്കുരു. ഓർമ്മകളിലേക്ക് ഒരു വിനോദസഞ്ചാരത്തിനായി തീർച്ചയായും കാണുക.

വാൽക്കഷണം
പണ്ടെനിക്ക് രണ്ട് പെട്ടികളുണ്ടായിരുന്നു. ഒന്ന് വലുത്. അത് നിറയെ നാട്ടിലെ പോലീസ് സ്റ്റേഷനു പിന്നിൽ നിന്നും പെറുക്കിയ മഞ്ചാടിക്കുരു. ഇന്നവിടെ ആ മഞ്ചാടിമരമില്ല. മറ്റൊന്ന്, ഒരു ചെറിയ പെട്ടി. അതിൽ നിറയെ എവിടെ നിന്നോ കിട്ടിയ കുന്നിക്കുരു. വാടകവീടുകൾ മാറിമാറി താമസിച്ചിരുന്ന കാലത്തെപ്പോഴോ എവിടെയോ എനിക്കവയെല്ലാം നഷ്ടപ്പെട്ടു. ഒപ്പം എന്റെ ചില ഓർമ്മകളും.




Monday, April 4, 2011

അധിനിവേശത്തിനെതിരെ ഉറുമി



അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ഉറുമി. 1498ൽ വാസ്കോ ഡ ഗാമ നടത്തുന്ന അധിനിവേശവും ആധുനിക കാലത്ത് FDI എന്നപേരിൽ വിദേശക്കുത്തകകൾ നടത്തുന്ന അധിനിവേശവുമാണ് കോർത്തിണക്കി വായിക്കാൻ ശ്രമിക്കുന്നത്. ചരിത്രവും വർത്തമാനവും മിത്തും രാഷ്ട്രീയവും എല്ലാം കടന്നു വരുന്ന, ഒരുപാട് സാധ്യതകളുള്ള ഒരു പ്രമേയം. ആ പ്രമേയത്തേ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിരിന്നു എങ്കിൽ Brilliant എന്ന് നിസംശയം വിളിക്കാമായിരുന്ന സിനിമ.

ആ പൂർണ്ണത നേടാൻ കഴിഞ്ഞില്ല എന്നിടത്താണ് ഈ സിനിമയുടെ പരാജയം. പ്രധാനപ്രശ്നം ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയും സംഭാഷണവും തന്നെ. 500 കൊല്ലം മുൻപുള്ള കഥപറയുമ്പോൾ 1000 കൊല്ലത്തിന്റെ അകലം പ്രേക്ഷകനുമായി keep ചെയ്താണ് ഈ സിനിമ സംവേദിക്കുന്നത്. അങ്ങനെ Brilliant ആവാൻ തുടങ്ങിയ യാത്ര തുടക്കത്തിൽ തന്നെ തീർത്തും ശരാശരിയിലെത്തിക്കുന്നതിൽ ശങ്കർ രാമകൃഷ്ണൻ വഹിച്ച പങ്ക് പൊറുക്കാനാവാത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയും നന്നേ ശുഷ്കം.

അവിടെനിന്നും അതിനെ ഏതാണ്ട് ഒരു നല്ല നിലവാരത്തിൽ എത്തിക്കാൻ സംവിധായകനും, അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്.  കലാസംവിധാനവും എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും പാട്ടുകളും നിലവാരം പുലർത്തിയപ്പോൾ, പാട്ടുകൾ പലപ്പോഴും ചിത്രത്തോട് ചേർന്നുപോകുന്നില്ല എന്നു പറയാം.

പതിവ് സന്തോഷ് ശിവൻ ചിത്രങ്ങൾ പോലെ ദൃശ്യങ്ങളുടെ ഭംഗി അതിനുള്ളതിലും കൂടുതുലായി പ്രേക്ഷകരിലെത്തിച്ച ഛായഗ്രാഹകർ(സന്തോഷ് ശിവനും അഞ്ജലി ശുക്ലയും) തന്നെയാണ് ഇവിടെയും സ്കോർ ചെയ്തിരിക്കുന്നത്.  സന്തോഷ് ശിവന്റെ ക്യാമറയിലൂടെ പുറത്തുവരുമ്പോൾ ചെളിക്കുവരെ എന്തഴക്!!

വിടവുകൾ കാണിക്കാൻ മാത്രമായി എന്തിനായിരിന്നു വിദ്യാബാലൻ!!

ചുരുക്കത്തിൽ ഇപ്പോൾ ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം എന്ന വിശേഷണത്തിലൊതുങ്ങും സന്തോഷ് ശിവന്റെ ഉറുമി. ഈ സാങ്കേതികത്തികവ് തിരക്കഥയിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആശിച്ചുപോകുന്നു. പക്ഷെ ഇതിലെ സാങ്കേതികമികവ് തീർച്ചയായും ഒരു തീയറ്റർക്കാഴ്ച ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തീയറ്ററിൽ നിന്നു തന്നെ കാണുക.

Sunday, January 9, 2011

പതിവു നിയമങ്ങള്‍ ലംഘിക്കുന്ന ട്രാഫിക്ക്


പതിവ് ഫോര്‍മുലകള്‍ കണ്ട് മനം മടുത്തിരിക്കുന്ന, സുബ്രമണ്യപുരവും മറ്റും കണ്ട് തമിഴനോട് അസൂയപ്പെടുന്ന മലയാളസിനിമാപ്രേമികള്‍ക്കുള്ള സമ്മാനമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രം. ഇതുവരെയുള്ള രചനകളിലൂടെ തന്നെ ഇവിടെ തങ്ങളുടേതായ ഇടം നേടിയെടുത്തിട്ടുള്ള ബോബി-സഞ്ജയ് എന്നീ തിരക്കഥാകൃത്തുകള്‍ സ്വന്തം ഗ്രാഫ് മുകളിലേക്ക് വരയ്ക്കുമ്പോള്‍ 2011ലെ മികച്ച സിനിമകളുടെ ലിസ്റ്റിലേക്കുള്ള ആദ്യ എന്‍ട്രി ജനുവരി ആദ്യവാരം തന്നെ നമുക്ക് ലഭിക്കുന്നു.

ഒരു ദിവസം...ഒരു സംഭവം...അതുമായി യാദൃശ്ഛികതയുടെ ചരടില്‍ കോര്‍ത്തു ബന്ധപ്പെടുത്തിയ അതുവരെ പരസ്പരം അപരിചിതരായിരുന്ന ഏതാനും വ്യക്തികള്‍...അവരുടെ ജീവിതത്തിലെ ചില വഴിത്തിരിവുകള്‍...നഷ്ടങ്ങള്‍...പ്രത്യാശകള്‍...നേട്ടങ്ങള്‍...തിരിച്ചറിവുകള്‍...പ്രതികാരം...ഇങ്ങനെകുറേ ലേബലുകള്‍ ചേര്‍ത്തു വെച്ച ഒരു പുതിയ അനുഭവമാണ് ഈ ചിത്രം. ആഖ്യാനത്തില്‍ ഒരു നേര്‍ രേഖ സ്വീ‍കരിക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്. സസ്പെന്‍സ് എന്നത് അവസാനം പൊട്ടിക്കുന്ന ഒരു ബോംബ് ആണെന്നുള്ള പൊതുധാരണയ്ക്കു വിരുദ്ധമായി ഇടയ്ക്കുള്ള സസ്പെന്‍സും, അല്ലെങ്കില്‍ സസ്പെസുകളും, ഊഹിക്കാവുന്ന പരവസാനവും ഉള്ള ഈ ചിത്രത്തെ ഒരു ത്രില്ലര്‍-റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്നതാണ്.

താരജാഡകളും വാചകകസ്രത്തുകളുമില്ല. ബുദ്ധിയും സമയവും എടുത്തെഴുതിയ മികച്ച ഒരു തിരക്കഥ തന്നെയാണ് ഇതിന്റെ നട്ടെല്ല്. സംവിധാനം തുടങ്ങി അഭിനേതാക്കളുടെ പ്രകടനം വരെ വളരെ നാച്ചുറലായി അതിന് പിന്തുണ നല്‍കുമ്പോള്‍ നല്ല സിനിമ പിറക്കാതിരിക്കുക എന്നത് അസംഭവ്യമല്ലേ!!

കാണിയുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊതുവെ വാചാലമാവാറുള്ള മലയാള സിനിമയില്‍ നിന്ന് വ്യത്യസ്ഥമാവുമ്പോഴും ചിലയിടത്ത് അതിന്റെ ശേഷിപ്പ് കാണുമ്പോള്‍ അല്പം നിരാശ തോന്നി എന്നത് യാഥാര്‍ഥ്യം. ചിലയിടങ്ങളില്‍ മികച്ച നിലവാരത്തിലേക്കുയരുന്ന പശ്ചാത്തലസംഗീതവും മറ്റു ചിലയിടങ്ങളില്‍ പാളി എന്നതും ഒരു കുറവായി പറയാം. അതുപോലെ തന്നെ ചിലയിടങ്ങളില്‍ രംഗത്തിന്റെ വേഗത വാക്കുകളില്‍ മാത്രവുമ്പോള്‍ ശ്രീനിവാസന്റെ കാസ്റ്റിങ്ങിലും ഒരു സംശയം തോന്നും. പക്ഷെ ഈ കുറവുകളൊന്നും ഒരു വളരെ നല്ല സിനിമയെന്ന് ഇതിനെ വിളിക്കുന്നതിനു തടസമാവുന്നില്ല എന്നതാണ് സത്യം.

മലയാളിയുടെ ത്രില്ലര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയത് ഒരു പക്ഷെ 2008ല്‍ പുറത്തിറങ്ങിയ രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍ ആയിരിക്കാം. ഈ ചിത്രം അവിടെ നിന്നും ഏതാനും ചുവടുകള്‍ കൂടി മുന്നോട്ട് പോകുമ്പോള്‍, മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു.

ബാക്കി കണ്ട് അനുഭവിക്കൂ...

Verdict: Very Good